കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായ പൊട്ടിത്തെറിയെ തുടർന്നുണ്ടായ പുകയിൽ ശ്വാസം കിട്ടാതെ നാലു പേർ മരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് അധികൃതർ.
നാലു രോഗികളുടെ മരണവും യുപിഎസ് റൂമിലെ പൊട്ടിത്തെറിയെ തുടർന്നുണ്ടായ പുകയും തമ്മിൽ ബന്ധമില്ലെന്നാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറയുന്നത്.
അപകടമുണ്ടാകുന്നതിന് മുമ്പ് തന്നെ മൂന്നു രോഗികൾ മരിച്ചിരുന്നെന്നും നാലാമത്തെയാളെ മരിച്ചനിലയിലുമാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് പ്രിൻസിപ്പൽ പറയുന്നത്.
വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന സ്ത്രീയാണ് മരിച്ച മൂന്ന് പേരിൽ ഒരാൾ. രണ്ടാമത്തെയാൾ ക്യാൻസർ രോഗിയായിരുന്നു.
മൂന്നാമത്തെയാൾക്ക് കരൾ രോഗവും മറ്റ് പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
നാലാമത്തെയാളുടെ മരണം ആശുപത്രിയിൽ എത്തും മുൻപ് തന്നെ സംഭവിച്ചിരുന്നുവെന്നും പ്രിൻസിപ്പൽ പറയുന്നു.
പിന്നെയൊരു മരണം ന്യൂമോണിയ ബാധിച്ച ഒരാളുടേതാണെന്നും അതും പുക ശ്വസിച്ചാണെന്ന് തോന്നുന്നില്ലെന്നുമാണ് പ്രിൻസിപ്പലിൻ്റെ വാദം.
വെസ്റ്റ് ഹിൽ സ്വദേശിയായ ഗോപാലൻ, വടകര സ്വദേശിയായ സുരേന്ദ്രൻ, മേപ്പയൂർ സ്വദേശിയായ ഗംഗാധരൻ, വയനാട് സ്വദേശി നസീറ എന്നിവരാണ് മരിച്ചത്.
മരിച്ച ഗോപാലൻ്റെ ആരോഗ്യസ്ഥിതി ഗുരുതരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി.
ഗോപാലൻ്റെ കാര്യത്തിൽ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടില്ല. മരിച്ച അഞ്ചാമൻറെ വിവരങ്ങൾ ലഭ്യമല്ല. അതേസമയം അത്യാഹിത വിഭാഗത്തിൽ നിന്നും മാറ്റുന്നതിനിടെ ഒരു രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചു.
ശ്വാസം കിട്ടാതെയാണ് മൂന്ന് രോഗികൾ മരിച്ചതെന്നാണ് ടി സിദ്ദിഖ് എംഎൽഎ പറയുന്നത്. വയനാട് കോട്ടപ്പടി സ്വദേശി നസീറയുൾപ്പെടെ മൂന്ന് പേർ ആശുപത്രിയിൽ മരിച്ചെന്ന് എംഎൽഎ പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തരമായി കാഷ്വാലിറ്റി ഒരുക്കണമെന്നും എംഎൽഎ പറഞ്ഞു. അതിനിടെ, അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീൽ ചെയ്തിട്ടുണ്ട്.
അപകടം ഉണ്ടായ ബ്ലോക്ക് മാത്രമാണ് അടച്ചത്. എന്താണ് സംഭവിച്ചത് എന്നു അന്വേഷിച്ചു കണ്ടെത്തിയ ശേഷം മാത്രമേ അത് തുറക്കൂ.
അതേസമയം, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.
ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ നിന്നും വൻതോതിൽ പുക ഉയർന്നത്.
യുപിഎസ് റൂമിൽ ഷോർട് സർക്യുട്ട് ഉണ്ടായതിനെ തുടർന്നുള്ള പൊട്ടിത്തെറിയെന്നാണ് പ്രാഥമിക നിഗമനമെന്ന് കളക്ടർ പറഞ്ഞു. തുടർന്ന് ക്യാഷ്വാലിറ്റിയിൽ നിന്ന് പുക വലിച്ചു എടുക്കുകയായിരുന്നു.
200ൽ അധികം രോഗികളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനും ഒഴിപ്പിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമെന്ന് സൂപ്രണ്ട് ശ്രീജയൻ പറഞ്ഞു.
അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കൽ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൂപ്രണ്ട് പറഞ്ഞു.