അടുത്തിടെ യുകെയിൽ മലയാളികളുടെ മരണവാർത്തയാണ് ഓരോദിവസവും കേൾക്കുന്നത്.
യുകെയിലെ കെറ്ററിങ്ങിൽ മലയാളി ആകസ്മികമായി മരണമടഞ്ഞ വാർത്തയാണിപ്പോൾ യുകെ മലയാളികളെ ദുഖത്തിലാഴ്ത്തുന്നത്. UKKCA കെറ്ററിംഗ് യൂണിറ്റ് അംഗമായ ഷൈജു ഫിലിപ്പ് ആണ് നിര്യാതനായത്. കോട്ടയം നീണ്ടൂർ കൈപ്പുഴ ആണ് കേരളത്തിലെ സ്വദേശം. പൗവത്തിൽ കുടുംബാംഗമാണ് ഷൈജു.
ഇന്നലെ ഉച്ച കഴിഞ്ഞു വീട്ടിൽ വച്ച് ഷൈജുവിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അടിയന്തിര വിഭാഗം വീട്ടിലെത്തി സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇന്നലെ മൂന്നേകാലോടെ അന്ത്യം സ്ഥിരീകരിക്കുകയായിരുന്നു.
ഭാര്യ ലിൻസി ഷൈജുവിനും മക്കൾക്കുമൊപ്പം കെറ്ററിങ്ങിൽ തന്നെയായിരുന്നു ഷൈജു ഫിലിപ്പ് താമസിച്ചിരുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ ആൻ മറിയ ഷൈജുവും എ ലെവൽ വിദ്യാർത്ഥിയായ അൻസിൽ ഷൈജുവുമാണ് മക്കൾ.
മുൻ ഡൽഹി പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഷൈജു ഫിലിപ്പ് കോട്ടയം കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരേസാസ് ക്നാനായ ഇടവകാംഗമാണ്. കെറ്ററിംഗ് മലയാളി അസോസിയേഷൻ സജീവ പ്രവർത്തകനായിരുന്നു. ഷൈജു ഫിലിപ്പിൻെറ ആകസ്മിക നിര്യാണത്തിൽബന്ധുക്കളെയും സുഹൃത്തുക്കളെയും ന്യൂസ് 4 മീഡിയയുടെ അനുശോചനം അറിയിക്കുന്നു.
യുകെയിൽ ജോലിചെയ്യുന്ന സഹോദരിയെ യാത്രയാക്കാൻ വന്നപ്പോൾ അപകടം: മലയാളിനേഴ്സിനു ദാരുണാന്ത്യം
യുകെയിലേക്ക് പോകാൻ ഒരുങ്ങുന്ന സഹോദരിയെ കാണാൻ എത്തിയ നഴ്സ് ആയ യുവതിക്ക് വാഹനാപകടത്തിൽ ദാരുണന്ത്യം. പന്തളം എംസി റോഡിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിടിച്ചാണ് ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച നേഴ്സായ യുവതി മരിച്ചത്.
എറണാകുളം മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടിൽ എൽദോസ് ബി.വർഗീസിന്റെ ഭാര്യ ലീനു എൽദോസാണ്(35) മരിച്ചത്. പട്ടാഴി മീനം സ്വാമി നഗറിൽ സായകത്തിൽ ജയകുമാറിൻ്റെയും ലീലാമണിയുടെയും മകളാണ് ലീനു.
ഇന്നലെ രാവിലെ പത്തോടെ പന്തളം തോന്നല്ലൂർ, കാണിക്കവഞ്ചി ജംക്ഷന് സമീപമായിരുന്നു അപകടം. തൊടുപുഴയിൽ നിന്നു തിരുവനന്തപുരത്തേക്ക് വന്ന ബസാണ്ഇടിച്ചത്. അടുത്ത ദിവസം യുകെയിലേക്ക് മടങ്ങുന്ന ലീനുവിൻ്റെ സഹാദരി ലീജയെ കാണാൻ പട്ടാഴിയിലെ വീട്ടിലേക്ക് വരികയായിരുന്നു ലീനുവും ഭർത്താവ് എൽദോസും. സ്‌കൂട്ടറിനെ മറികടന്നു വന്ന ബസിൻ്റെ പിൻഭാഗം തട്ടി ലീനു ബസിനടിയിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായ പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മസ്‌കറ്റിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന ഇരുവരും രണ്ടാഴ്‌ച മുൻപാണ് അവധിക്ക് നാട്ടിൽ വന്നത്. ഭർത്താവ് എൽദോസിനു നിസ്സാര പരുക്കേറ്റു.