പോത്തിറച്ചിക്ക് 500 രൂപ; ചോദ്യംചെയ്‌ത നാട്ടുകാർക്കെതിരെ കത്തി വീശി കടക്കാരൻ
കോട്ടയം: ഈസ്റ്ററിന്റെ തലേദിവസം പോത്തിറച്ചിക്ക് അമിതവില ഈടാക്കിയതിനെ ചോദ്യംചെയ്‌ത നാട്ടുകാർക്കെതിരെ ഇറച്ചിക്കത്തി വീശിയ കടക്കാരനെ തുടർന്ന് നാട്ടുകാർ കട അടപ്പിച്ചു. മണർകാട് കവലയിലുള്ള സ്വകാര്യ മാർക്കറ്റിലെ ‘യൂദാ മീറ്റ്‌സ്’ എന്ന കടയിലാണ് സംഭവം.
ഈസ്റ്റർ കച്ചവടത്തിന് മുന്നോടിയായി പഞ്ചായത്തിന്റെ നിർദേശപ്രകാരം പോത്തിറച്ചിക്ക് കിലോയ്ക്ക് 440 രൂപ നിരക്കിൽ വിൽക്കണമെന്നായിരുന്നു തീരുമാനം. പ്രദേശത്തെ മറ്റ് കടകൾ ഈ വിലയിൽ വിൽപ്പന നടത്തിയിരുന്നെങ്കിലും ബന്ധപ്പെട്ട കടയിൽ ആദ്യം 460 രൂപയും പിന്നീട് ഒരു മണിക്കൂറിനുള്ളിൽ 500 രൂപയുമായി വില ഉയർത്തി.
വാങ്ങാനെത്തിയവർ വില ചോദ്യംചെയ്‌തതോടെ ‘വേണ്ടവർ വാങ്ങി പോകാം’ എന്ന രീതിയിൽ കടക്കാരൻ പ്രതികരിച്ചതായി നാട്ടുകാർ പറയുന്നു. 500 രൂപയ്ക്ക് വാങ്ങുന്നവർ മാത്രം കടയിൽ നിൽക്കണമെന്നും മറ്റുള്ളവർ മാറിനിൽക്കണമെന്നും ആവശ്യപ്പെട്ടതായും ആരോപണം ഉയർന്നു.
തർക്കം രൂക്ഷമായതോടെ കടക്കാരൻ ഇറച്ചിക്കത്തി വീശിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു കട അടപ്പിച്ചു. തുടർന്ന് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി, അനുമതിയില്ലാതെ കട പ്രവർത്തിച്ചിരുന്നുവെന്ന് കണ്ടെത്തി.
ഇതിനെ തുടർന്ന് കട അടയ്ക്കാൻ നോട്ടീസ് നൽകുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പഞ്ചായത്ത് അനുമതി ലഭിക്കുന്നതുവരെ കട തുറക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
അതേസമയം, കാലികളുടെ വരവ് കുറഞ്ഞതിനെ തുടർന്ന് പോത്തിറച്ചിക്ക് ക്ഷാമമുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
English Summary
A butcher in Kottayam allegedly threatened locals with a knife after they questioned high beef prices. The shop was later shut down by authorities.









