തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷ് ആ നല്ല സ്വഭാവം ഇന്ന് പുതിയ ഭാരവാഹികൾ ചുമതല ഏൽക്കുന്ന ചടങ്ങിലും കാണിച്ചു, ഒരു പ്രതിഷേധം പങ്കുവയ്ക്കൽ. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു പ്രതികരണം.
എഐസിസിയിൽ ഉണ്ട് എങ്കിലും കേരളത്തിൽ ഇല്ല എന്നും നവോത്ഥാന പ്രസ്ഥാനങ്ങളുടെ നാട്ടിൽ അർഹമായ പരിഗണന ഈ വിഭാഗങ്ങൾക്ക് ലഭിച്ചില്ല എന്ന പരാതിയുണ്ട് എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കെപിസിസി പ്രസിഡൻറുമാരിൽ ഒരു പട്ടികജാതി, പിന്നോക്കക്കാരൻ ഉണ്ടായിട്ടില്ല. പാർശ്വവൽക്കരിക്കപ്പെട്ടവർ പാർട്ടിയിൽ അവഗണിക്കപ്പെടുന്നു. എന്ന പരാതിയാണ് വളരെ ഭംഗിയായി മുന്നോട്ടുപോയ വേദിയിൽ കൊടിക്കുന്നിൽ പറഞ്ഞത്.
കേരളത്തിലെ കെപിസിസി അധ്യക്ഷന്മാരുടെ ചിത്രം കെപിസിസി ആസ്ഥാനത്തുണ്ടെങ്കിലും അവിടെ ഒരു വിഭാഗത്തിൽപ്പെട്ട ആളുകളുടെ മാത്രം ചിത്രങ്ങളില്ല. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും അർഹമായ പരിഗണന നൽകണമെന്നും കൊടിക്കുന്നിൽ ഓർമിപ്പിച്ചു.
1989 മുതൽ ഇന്നേവരെ 8 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ മൽസരിക്കാൻ അവസരം ലഭിച്ച്, പാർട്ടി പ്രവർത്തകർ പണിയെടുത്ത് വിജയിപ്പിച്ച് 25 വർഷം എംപിയും കേന്ദ്ര സഹമന്ത്രിയും പാർട്ടിയിൽ കെപിസിസി ജനറൽ സെക്രട്ടറിയും വർക്കിംങ്ങ് പ്രസിഡൻറുമായിരുന്ന ‘പാർശ്വവൽക്കരിക്കപ്പെട്ട’ നേതാവാണ് ഇത് പറയുന്നതെന്നതാണ് ഏറെ ശ്രദ്ധേയം.
62 വയസുള്ള കൊടിക്കുന്നിൽ 26 -ാം വയസിൽ എംപിയായി. 49 -ാം വയസിൽ കേന്ദ്രമന്ത്രിയായി. ഇതൊന്നും പോരാ, കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ആകാൻ പാർട്ടി അനുവദിച്ചില്ലെന്നാണ് ഉയരുന്ന പരാതി.
പാർട്ടിയിൽ വേറൊരു പിന്നോക്ക നേതാവിനെയും വളരാൻ സുരേഷ് അനുവദിക്കില്ലെന്ന് ആരോപിച്ചത് ഇദ്ദേഹത്തിൻറെ ഉപദ്രവം കാരണം കോൺഗ്രസ് വിട്ടുപോയെന്ന് പറയുന്ന പിവി ശ്രീനിജൻ എംഎൽഎ തന്നെയാണ്.
എന്തായാലും ഇന്ന് സണ്ണി ജോസഫിനു പകരം ആ കസേരയിൽ ചുമതല ഏൽക്കേണ്ടിയിരുന്നത് താനായിരുന്നു എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കൊടിക്കുന്നിലിന്റെ പരാതി എന്ന് വ്യക്തം.
ഇനിയെങ്കിലും ഇത്തരം ശുഭകരമായ ചടങ്ങുകളിലെങ്കിലും ആവശ്യമില്ലാത്തിടത്ത് ചുണ്ണാമ്പ് തേയ്ക്കുന്ന ഇത്തരം പരിപാടി നേതാക്കൾ നിർത്തണം എന്നാണ് ഇവർക്കായി പണിയെടുക്കുന്ന പ്രവർത്തകരുടെ ആവശ്യം.
ഇതിന് കെ മുരളീധരൻ മറുപടിയുമായും രംഗത്തെത്തി. എംപി എന്ന് പറഞ്ഞാൽ നല്ല പോസ്റ്റാണ്. അതിന് കുറെ മെച്ചമുണ്ട്. സുരേഷിന് എപ്പോൾ വേണമെങ്കിലും ഡൽഹിയിലേക്ക് പോകാം.
വിമാനത്തിന് ടിക്കറ്റെടുക്കാൻ സർക്കാർ കാശ് നൽകുമെന്നും എന്നാൽ താൻ പെൻഷൻ കാശിൽ നിന്ന് ഡൽഹിക്ക് പോകണമെന്നുമായിരുന്നു മുരളീധരൻ പറഞ്ഞത്.
ഷാഫി വടകരയിലെത്തിയപ്പോൾ ഗ്രാഫ് ഉയർന്നെന്നും എന്നാൽ താൻ തൃശൂരിൽ കാല് കുത്തിയപ്പോൾ തന്റെയും ഒപ്പം പ്രതാപന്റെയും ഗ്രാഫ് താഴ്ന്നുവെന്നും മുരളീധരൻ തമാശ രൂപേണ പറഞ്ഞു.
എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ യുഡിഎഫ് കൺവീനർ എം എം ഹസൻ, വി എം സുധീരൻ, കെ മുരളീധരൻ, രമേശ് ചെന്നിത്തല തുടങ്ങി മുതിർന്ന നേതാക്കളെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു.