ആലപ്പുഴ: ലൗ ജിഹാദ് ആരോപണത്തെ ഭയന്ന് കേരളത്തിൽ അഭയം തേടിയ ജാർഖണ്ഡ് സ്വദേശികളുടെ റിട്ട് ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആശാ വർമ്മയുടെയും മുഹമ്മദ് ഗാലിബിന്റെയും റിട്ട് ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഇവർ ഹർജി നൽകിയിരിക്കുന്നത്. മുഹമ്മദ് ഗാലിബിനായി അറസ്റ്റ് വാറന്റുമായി ജാർഖണ്ഡ് രാജ്‌റപ്പ പൊലീസ് കായംകുളത്ത് എത്തിയിട്ടുണ്ട് . ഇയാൾക്കെതിരെ തട്ടികൊണ്ടുപോകൽ കേസും ജാർഖണ്ഡ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇരുവരും പ്രായപൂർത്തിയായവരും വിവാഹിതരുമാണെന്ന് കായംകുളം ഡിവൈഎസ്പി പറഞ്ഞു. പക്ഷെ നിയമപരമായ തടസ്സങ്ങൾ അറിയിച്ചിട്ടും മടങ്ങി പോകാതെയിരിക്കുകയാണ് രാജ്‌റപ്പ പൊലീസ്. സ്നേഹിച്ചു വിവാഹം കഴിച്ചവർക്ക് മതം വിലങ്ങു തടി ആകില്ലെന്നും ആശാവർമ്മയ്ക്കും മുഹമ്മദ് ഗാലിബിനും പൂർണ്ണ സംരക്ഷണം നൽകുമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവൽ വ്യക്തമാക്കി.
ലൗ ജിഹാദ് ആരോപണങ്ങളെ തുടർന്നാണ് ഇരുവരും ജാർഖണ്ഡിൽ നിന്നും കായംകുളത്തെത്തിയത്. ഫെബ്രുവരി 9നാണ് ഇരുവരും കേരളത്തിൽ എത്തുന്നത്. ഫെബ്രുവരി 11 ന് ഇരുവരും വിവാഹിതരായി. പിന്നാലെ ഇവരെ തേടി ബന്ധുക്കൾ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാൻ തയാറായിരുന്നില്ല. ജാർഖണ്ഡിൽ വധഭീഷണി നേരിടുന്നതിനാലാണ് തിരികെ പോകാത്തതെന്ന് ദമ്പതികൾ പറയുന്നത്. ഗൾഫിൽ ആയിരുന്ന ഗാലിബ് കായംകുളം സ്വദേശിയായ സുഹൃത്ത് വഴിയാണ് കേരളത്തിൽ എത്തുന്നത്.