ഐ.സി.സി യുടെ പുതിയ ചെയര്‍മാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ തിരഞ്ഞെടുത്തു. ചെയര്‍മാനായ ഗ്രഗ് ബാര്‍ക്ലേയുടെ പകരക്കാരനായിട്ടാണ് ജയ് ഷായെത്തുക. എതിരില്ലാതെയാണ് ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയര്‍മാനായി ജയ്ഷാ മാറി. Jaishah was elected as the new chairman of the ICC.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ കൂടിയായ ജയ്ഷാ ഐ.സി.സി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്. 2024-ഡിസംബര്‍ ഒന്നു മുതൽ ജയ്ഷാ ചുമതലയേൽക്കും. ഇത് സംബന്ധിച്ച് ഐ.സി.സി ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.
ആഗോളതലത്തില്‍ ക്രിക്കറ്റിന്റെ ജനപ്രിയത ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും 2028-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയത് ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ സുപ്രധാനമായ ഘട്ടമാണെന്നും ജയ് ഷാ പ്രതികരിച്ചു.
രണ്ട് വട്ടം ഐ.സി.സി ചെയര്‍മാനായ ബാര്‍ക്ലേ ഇനി ചെയര്‍മാന്‍ സ്ഥാനത്തേക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ കാലാവധി നവംബറില്‍ അവസാനിക്കും.
2020-ല്‍ ഐ.സി.സിയുടെ തലപ്പത്തെത്തിയ ബാര്‍ക്ലേ 2022-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
നിലവില്‍ ബി.സി.സി.ഐ സെക്രട്ടറിയായ ജയ്ഷായ്ക്ക് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്.
ഇതിന് മുമ്പ് ഐ.സി.സി തലപ്പത്തെത്തിയ ഇന്ത്യക്കാര്‍ ജഗ്‌മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍, എന്‍. ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവരാണ്.