കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപിയിലേക്ക് തിരിച്ചുപോയേക്കും. മുതിർന്ന ബിജെപി നേതാക്കളുമായി ഷെട്ടാർ കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഷെട്ടാർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് താൻ പാർട്ടിയിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ജഗദീഷ് ഷെട്ടർ എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബിഎസ് യെദ്യൂരപ്പയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയായിരുന്നു ഷെട്ടാർ കഴിഞ്ഞ വർഷം ഏപ്രിലിൽ ബിജെപി വിട്ടത്. തുടർന്ന് കോൺഗ്രസ് ടിക്കറ്റിൽ ഡഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ മത്സരിച്ച ഷെട്ടാർ കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. പിന്നീട് കോൺഗ്രസ് ഷെട്ടാറിനെ കർണാടക നിയമനിർമാണ കൗൺസിൽ അംഗമാക്കിയിരുന്നു.അതെ സമയം ജഗദീഷ് ഷെട്ടറിനെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ മുതിർന്ന ബിജെപി നേതാക്കൾ നടത്തുന്ന ശ്രമങ്ങൾ സംസ്ഥാനത്തെ ബിജെപിയിലെ നേതൃത്വ പ്രതിസന്ധിയുടെ സൂചനയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വിമർശിച്ചിരുന്നു.
Read Also :വയനാട്ടിലെ ജനവാസമേഖലയിൽ ഇറങ്ങിയ കരടിയെ കാടുകയറ്റി