കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന ജെ.എസ്.സിദ്ധാർഥൻ ആത്മഹത്യ ചെയ്ത കേസിൽ സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവച്ചു. പ്രതികളായ 19 വിദ്യാര്‍ഥികളുടെയും തുടർപഠനം തടഞ്ഞ നടപടിയാണ് ശരി വെച്ചത്.
മൂന്നു വര്‍ഷത്തേക്ക് പ്രതികൾക്ക് ഒരു ക്യാംപസിലും പ്രവേശനം ലഭിക്കില്ല. ഇവർക്ക് മണ്ണുത്തി ക്യാംപസിൽ പ്രവേശനം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, കെ.വി.ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പുതിയ തീരുമാനം.
കേസിലെ പ്രതികളായ വിദ്യാർഥികൾക്ക് മണ്ണുത്തി ക്യാംപസിൽ പ്രവേശനം നൽകണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ ഇതിനെതിരെ സിദ്ധാര്‍ഥന്റെ അമ്മ എം.ആർ.ഷീബ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
റാഗിങ് വിരുദ്ധ നിയമം അനുസരിച്ച് പ്രതികളായ 19 വിദ്യാര്‍ഥികളുടെ തുടര്‍പഠനം സര്‍വകലാശാല തടഞ്ഞിരുന്നു. ഇതനുസരിച്ച് മൂന്നു വര്‍ഷത്തേക്ക് ഇവർക്ക് ഒരു ക്യാംപസിലും വിദ്യാഭ്യാസത്തിനായി പ്രവേശനം നേടാനാവില്ല.
2024 ഫെബ്രുവരി 18നാണ് വെറ്ററിനറി സര്‍വകലാശാലയുടെ പൂക്കോട് ക്യാംപസ് ഹോസ്റ്റലില്‍ സിദ്ധാര്‍ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ റാഗിങ്ങിനു പിന്നാലെ വിദ്യാർത്ഥി ജീവനൊടുക്കുകയായിരുന്നു എന്നാണ് നിഗമനം.
കേസിൽ എസ്എഫ്ഐ നേതാക്കളടക്കമുള്ളവരായിരുന്നു പ്രതികൾ. സർവകലാശാല റാഗിങ് വിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ 19 വിദ്യാർഥികളും കുറ്റക്കാരാണെന്നു കണ്ടെത്തുകയായിരുന്നു.