ആലുവ: അനുവാദമില്ലാതെ മൊബൈൽ ഫോണിൽ യുവതിയുടെ ചിത്രം പകർത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്‌റ്റ് ചെയ്തു. ആലുവ എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ ഡി.വി. ജയപ്രകാശിനെ (56) യാണ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ മുത്തച്ഛന്റെ വീടിന്റെ മുകൾ നിലയിൽ വാടകയ്ക്കു താമസിക്കുന്ന ജയപ്രകാശ് വീടിനകത്തു നിന്ന യുവതിയുടെ ചിത്രം പകർത്തിയെന്നാണ് പരാതി. യുവതി മുഖ്യമന്ത്രിക്ക് പരാതി ഇ മെയിൽ ചെയ്യുകയായിരുന്നു.
ജയപ്രകാശിന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജയപ്രകാശ് 2025 മേയിലാണ് വിരമിക്കുന്നത്. മലപ്പുറം സ്വദേശിയായ ജയപ്രകാശ് അഞ്ച് മാസം മുമ്പാണ് കാസർകോട് നിന്ന് സ്ഥലം മാറി ഇവിടെയെത്തിയത്. ഇയാൾക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെ വകുപ്പുതല നടപടിയുണ്ടാകും.