എരുമേലി റേഞ്ചിൽപെട്ട പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവു കൃഷിയുമായി ബന്ധപ്പെട്ട ദുരൂഹതകൾ മറനീക്കാൻ വനം വകുപ്പും പോലീസും പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഗ്രോ ബാഗിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയതിന് പിന്നിൽ റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെ ഇടപെടൽ ഉണ്ടോയെന്നാണ് അന്വേഷണം. വനം വകുപ്പിലെ വനിതാ ജീവനക്കാർ ബി.ആർ.ജയന് എതിരെ പരാതികൾ നൽകിയിരുന്നു. തുടർന്ന് ജയനെ സ്ഥലംമാറ്റി. വനിതാ ജീവനക്കാരുടെ പരാതിയിൽ ജയനെതിരെ സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങുന്നത് 19 – ന് ആണ് .19 ന് സ്ഥലംമാറ്റിയ ജയൻ 21 നാണ് റിപ്പോർട്ട് കോട്ടയം ഡി.എഫ്.ഒ.യ്ക്ക് നൽകുന്നത്. ഡി.എഫ്.ഒ.യ്ക്ക് നൽകിയ റിപ്പോർട്ടിൽ കാണിച്ചിരുന്ന തീയതി 16- ആണ്. റിപ്പോർട്ടിൽ ജയനെതിരെ പരാതി നൽകിയ വനിതാ ജീവനക്കാരുടെ പേരുകൾ റിപ്പോർട്ടിലുണ്ട്.
കഞ്ചാവ് വളർത്തലുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ പുറത്തായിരുന്നു. എന്നാൽ ഇത് ജയൻ തന്നെക്കൊണ്ട് നിർബന്ധിച്ച് പറയിപ്പിക്കുന്നതാണെന്ന് ഇതേ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുകയും ചെയ്തതോടെ കേസിന്റെ സ്ഥിതി കൂടുതൽ വഷളായി. കഞ്ചാവ് കണ്ടെത്തിയാൽ ഉടൻ കേസെടുക്കേണ്ട ജയൻ എന്തുകൊണ്ട് ചെയ്തില്ല എന്നതും ഏറെ ജനവാസവും വാഹന സഞ്ചാരവുമുള്ള പ്രദേശത്ത് എങ്ങിനെ കഞ്ചാവ് വളർത്താനായി എന്ന കാര്യവും സംശയകരമായി തുടരുകയാണ്. തനിക്കെതിരെ പരാതി നൽകിയ വനിതാ ജീവനക്കാരോട് പക തീർക്കാൻ ജയൻ തന്നെയാണോ കഞ്ചാവ് എത്തിച്ചത് എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്.