ന്യൂഡൽഹി: ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജിതേന്ദ്ര റാവത്ത് എന്ന ഉദ്യോഗസ്ഥനാണ് രാവിലെ ആറുമണിയോടെ കെട്ടിടത്തിന്റെ നാലാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടി മരിച്ചത്.
ഡൽഹിയിലെ ചാണക്യപുരിയിലാണ് സംഭവം നടന്നത്. സംഭവസ്ഥലത്ത് വച്ചുതന്നെ ജിതേന്ദ്ര റാവത്ത് മരിച്ചു. ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ജിതേന്ദ്ര റാവത്തിന്റെ മരണം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ കുടുംബത്തിന് സാദ്ധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും ഡൽഹി പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
അതേസമയം, ജിതേന്ദ്ര റാവത്ത് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പുറത്തു വരുന്നവിവരം.
എംഇഎ റെസിഡൻഷ്യൽ കോംപ്ലക്‌സിൽ അമ്മയ്‌ക്കൊപ്പമായിരുന്നു ഇദ്ദേഹത്തിൻ്റെ താമസം. ഒന്നാം നിലയിലെ താമസക്കാരനായിരുന്ന ജിതേന്ദ്ര റാവത്ത് നാലാമത്തെ നിലയിലെത്തിയ ശേഷം അവിടെ നിന്ന് ചാടുകയായിരുന്നു.
ജിതേന്ദ്രയുടെ ഭാര്യയും മക്കളും ഡെറാഡൂണിലാണ് താമസം.