സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. ലോകകപ്പിന് ശേഷം സീനിയർ താരങ്ങളെല്ലാം തിരിച്ചെത്തുന്നു എന്നതാണ് പ്രത്യേകത. അതോടൊപ്പം കഴിഞ്ഞ കാലത്തേ തോൽവിയുടെ നാണക്കേട് മറക്കുക എന്നതും ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ആരംഭിക്കും.
30 വര്‍ഷത്തിലധികമായി ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കളിച്ചെങ്കിലും ജയമെന്തെന്ന് ഇന്ത്യക്ക് അറിയാനായിട്ടില്ല. 1992 മുതല്‍ കളിച്ച എട്ട് പരമ്പരകളിൽ ഏഴിലും ഇന്ത്യ തോറ്റു. 2010-11ല്‍ നടന്ന പരമ്പര സമനിലയില്‍ എത്തിക്കാനായത് മാത്രമാണ് നാണക്കേട് മറയ്ക്കാനായി ഇന്ത്യയ്ക്ക് ഉള്ളത്. മൊഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, എം.എസ് ധോണി, വിരാട് കോലി തുടങ്ങിയ താരങ്ങൾ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചിട്ടുണ്ടെങ്കിലും പരമ്പര നേടാൻ കഴിഞ്ഞിട്ടില്ല.
പേസിനെ തുണയ്ക്കുന്ന പിച്ചായിരിക്കും സെഞ്ചൂറിയനിലേതെന്ന് കഴിഞ്ഞ ദിവസം ക്യുറേറ്റര്‍ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ബുമ്രയുടെ മികച്ച പ്രകടനം തന്നെ കാണാൻ സാധിക്കും. എന്നാൽ പരിക്കേറ്റ മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യയെ സാരമായി തന്നെ ബാധിക്കും. ബുമ്രയ്ക്കൊപ്പം മുഹമ്മദ് സിറാജും കൂടി ചേരുമ്പോൾ വിക്കറ്റുകൾ എളുപ്പത്തിൽ വീഴ്ത്താനാവുമെന്നാണ് പ്രതീക്ഷ. ഇവര്‍ക്കൊപ്പം പ്രസിദ്ധ് കൃഷ്ണയോ മുകേഷ് കുമാറോ ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും.
സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ദക്ഷിണാഫ്രിക്ക- ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ടെംബ ബവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിംഗ്ഹാം, കൈല്‍ വെറെയ്ന്‍, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, ജെറാള്‍ഡ് കോട്സി, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.
Read Also:ഓസ്ട്രേലിയക്കെതിരായ ഏകദിന, ട്വന്റി 20 ടീമുകളെ പ്രഖ്യാപിച്ചു; ടീമിൽ ഇടം നേടി മലയാളി താരം മിന്നു മണി