ന്യൂഡൽഹി: പാകിസ്ഥാൻറെ ആക്രമണങ്ങൾക്ക് ഇന്ത്യ തിരിച്ചടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. പാകിസ്ഥാൻ പ്രകോപനമുണ്ടാക്കുകയായിരുന്നെന്നും ഇന്ത്യ അതിനെ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാകിസ്ഥാനിലെ സാധാരണക്കാരുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കാതെയാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും വിക്രം മിശ്രി കൂട്ടിച്ചേർത്തു. പ്രതിരോധ–വിദേശകാര്യമന്ത്രാലയങ്ങളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ സൈനിക നടപടികൾ വിദേശകാര്യ സെക്രട്ടറി വിക്രം മശ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരാണ് വിശദീകരിച്ചത്.
ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയം പ്രതിരോധവും തിരിച്ചടിയുമാണെന്ന് വിക്രം മിശ്രി മാധ്യമങ്ങളോട്പറഞ്ഞു. പാകിസ്ഥാൻ ബോധപൂർവം ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ടെന്ന് സേന പറയുന്നു. കശ്മീരിൽ ആശുപത്രിയും സ്കൂൾ പരിസരവും ആക്രമിക്കാൻ ശ്രമിച്ചെന്നും സൈന്യം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യ തിരിച്ചടിച്ചത് പാക് ഭാഗത്ത് സിവിലിയൻ നാശനഷ്ടം ഇല്ലെന്ന് ഉറപ്പാക്കിയെന്നും സൈന്യം വെളിപ്പെടുത്തി.
ഇന്ത്യ ലക്ഷ്യമിട്ടെത്തിയ പാക് മിസൈലുകൾ വീഴ്ത്തിയെന്ന് കേണൽ സോഫിയ ഖുറേഷിയും സ്ഥിരീകരിച്ചു. തെളിവായി വിഡിയോ ദൃശ്യങ്ങളും സേന തന്നെ പുറത്തുവിട്ടിട്ടുണ്ട്. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമിക്കാൻ ശ്രമിച്ചെന്നും ഇത് ചില വ്യോമതാവളങ്ങളിൽ നേരിയ നാശനഷ്ടം ഉണ്ടാക്കിയെന്നും ഇവർ വ്യക്തമാക്കി.
ഇന്ത്യയുടെ 12 സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ ലക്ഷ്യമിട്ടു. പക്ഷേ അവർ ലക്ഷ്യത്തിലെത്തിയില്ല. ഇന്ത്യ തിരിച്ചടിച്ചെന്നും സോഫിയ ഖുറേഷി പറഞ്ഞു. പഞ്ചാബിലെ വ്യോമതാവളത്തിനുനേരെയുള്ള പാകിസ്ഥാൻറെ ഫത്താ മിസൈൽ പ്രയോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.









