ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ എത്തിയ വയോധികയ്ക്ക് മുൻകൂട്ടി അറിയിച്ചിട്ടും വീൽചെയർ നൽകാത്ത സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപു രാംമോഹൻ നായിഡു.
മുൻകൂട്ടി ബുക്ക് ചെയ്ത വീൽചെയർ നൽകാത്തതിനെ തുടർന്ന് നടക്കാൻ ശ്രമിക്കുന്നതിനിടെ വീണ് വയോധികയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. സംഭവത്തിൽ ഡിജിസിഎ വയോധികയുടെ കുടുംബവുമായും, വിമാനക്കമ്പനിയുമായും സംസാരിച്ചിട്ടുണ്ടെന്നും, വിമാനത്താവളത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് നാലിനായിരുന്നു സംഭവം നടന്നത്. മുൻകൂട്ടി ബുക്ക് ചെയ്തിട്ടും എയർ ഇന്ത്യ അധികൃതർ ഡൽഹി വിമാനത്താവളത്തിൽ വീൽ ചെയർ നൽകാത്തതിനെ തുടർന്ന് വയോധികയ്ക്ക് പരിക്കേറ്റെന്ന ഗുരുതര പരാതിയുമായി യുവതി രംഗത്തെത്തുകയായിരുന്നു. വീൽ ചെയർ ലഭിക്കാത്തതോടെ നടക്കാൻ ശ്രമിക്കുന്നതിനിടെ വീണ് ഗുരുതര പരിക്കേറ്റ വയോധിക ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എയർ ഇന്ത്യ അധികൃതർ വീൽചെയർ നൽകിയില്ലെന്നും, മുത്തശ്ശിക്ക് കൃത്യമായ ചികിത്സ ലഭിച്ചത് വിമാനത്തിൽ യാത്ര ചെയ്ത് ബെംഗളൂരുവിലെത്തിയ ശേഷം മാത്രമാണെന്നും കൊച്ചുമകൾ പാറുൾ കൻവർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരുന്നു.
അന്തരിച്ച മുൻ ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ 82 വയസുകാരിയായ പ്രസിച്ച രാജിനാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. മാർച്ച് നാലിന് ഡൽഹിയിൽ കൊച്ചുമകന്റെ വിവാഹത്തിൽ പങ്കെടുത്ത് ബംഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഡിജിസിഎയ്ക്ക് യുവതി പരാതി നൽകിയിരുന്നു. മാത്രമല്ല പരിക്കേറ്റ മുത്തശ്ശിയുടെ ചിത്രങ്ങൾ അടക്കം ഉൾപ്പെടുത്തിയുള്ള യുവതിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.