കേരളത്തിലെ ഏറ്റവും ഉയരമുള്ള സിറ്റിയാണ് മൂന്നാർ. തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ അഭ്യന്തര സഞ്ചാരികളുടെ പറുദീസയാണ്. മുൻപ് ഏറെ വിദേശ വിനോദ സഞ്ചാരികൾ എത്തിയിരുന്നെങ്കിലും മൂന്നാറിലെ സാഹചര്യങ്ങൾ മോശമായതോടെ വിദശ സഞ്ചാരികളുടെ വരവ് വലിയ തോതിൽ കുറഞ്ഞു.
*മൂന്നാറിലേക്ക് യാത്ര ചെയ്യുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര ഏറെ ദുരിതപൂർണമാകും. പൊതു അവധി ദിനങ്ങളും ശനി,ഞായർ ദിവസങ്ങളും മൂന്നാർ യാത്രക്ക് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് ഉചിതം. അവധി ദിവസങ്ങളിൽ അടിമാലി മുതൽ വലിയ വാഹനത്തിരക്കാണ് .
ചിലപ്പോൾ അപകടങ്ങളും മറ്റും ഉണ്ടായാൽ ബ്ലോക്കുകൾ നാലും അഞ്ചും കിലോമീറ്റർ നീളും. മണിക്കൂറുകളോളം ബ്ലോക്കിൽ പെട്ട് വാഹനത്തിൽ കഴിയേണ്ടിവരാം.
*മൂന്നാർ ടൗണിൽ നിന്നും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന റോഡുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുക. ആവശ്യമില്ലെങ്കിൽ വലിയ എസ്‌യുവി വാഹനങ്ങളിൽ പോകാതിരിക്കുക. ചെറിയ റോഡുകളിൽ ബ്ലോക്കിൽ നിന്നും ഇറങ്ങിപ്പോകാനും പാർക്കിങ്ങിനും ചെറിയ വാഹനങ്ങളാണ് നല്ലത്.
- ഹോട്ടലുകളിൽ എല്ലാം വൻ നിരക്കാണ് ഇടാക്കുന്നത്. വഴിയോരക്കടകളെ ആശ്രയിക്കാമെന്ന് വെച്ചാൽ അവിടെയും രക്ഷയില്ല. ആവശ്യത്തിന് ഭക്ഷണവും വലിയ കന്നാസിൽ വെള്ളവും കയ്യിൽ കരുതാം. പച്ചവെള്ളത്തിന് പോലും പല ഇരട്ടി വില വഴിയോരക്കടകൾ ഈടാക്കുമെന്ന് മാത്രമല്ല ഗുണനിലാവരം കുറഞ്ഞവയുമായിരിക്കും. വഴിയിൽ നിന്ന് ഭക്ഷണം കഴിച്ചാൽ പ്ലാസ്റ്റിക് വേസ്റ്റുകൾ റോഡരികിൽ ഉപേക്ഷിക്കാതിരിക്കുക.
- മൂന്നാറിലെ ടാക്‌സി സർവീസുകൾ പലതും ക്രിമിനൽ സംഘങ്ങളാണ് കൈകൈാര്യം ചെയ്യുന്നത്. വലിയ സംഘമായെത്തുന്ന സഞ്ചാരികളെ പോലും ഇവർ കൂട്ടം ചേർന്ന് ആക്രമിക്കും. തമിഴ് പശ്ചാത്തലമുള്ള ക്രിമിനൽ സംഘങ്ങൾ കേസ് ഉണ്ടായാൽ തമിഴ്‌നാട്ടിലേക്ക് ഒളിവിൽ പോകും.
അതിനാൽ വാഹനങ്ങൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ടാക്‌സിക്കൂലി ചോദിച്ച് ഉറപ്പിച്ച ശേഷം മാത്രം ട്രിപ്പ് ജീപ്പുകൾ വിളിക്കുക പിന്നീട് തർക്കമുണ്ടായാൽ പ്രശ്‌നങ്ങൾ കൈവിട്ട് പോകും.
വൈദ്യ സഹായം ആവശ്യമായാൽ സൗകര്യങ്ങൾ പരിമിതമാണ് രോഗവും അലർജികളും മറ്റുമുള്ളവർ അവശ്യ മരുന്നുകൾ കൈയ്യിൽ കരുതുക. ചെങ്കുത്തായ ഇടുങ്ങിയ റോഡുകളിൽ വഴി പരിചയമുള്ള ഡ്രൈവർമാർ മാത്രം വാഹനം ഓടിക്കുക. കോടമഞ്ഞിറങ്ങുന്ന രാത്രികളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കണം.