കൊച്ചി: ഹേമ കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയവരുടെ പേരുവിവരങ്ങൾ ഒരുവിധത്തിലും പുറത്തു പോകരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിർദേശം. റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സിനിമ ഷൂട്ടിങ് സെറ്റുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും ലഹരി, മദ്യപാന ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്നും എസ്ഐടിക്ക് കോടതി നിർദേശം നൽകി.(Hema Committee Report Holds Actionable Complaints, Rules Kerala High Court)
ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരുടെ പ്രത്യേക ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പരിശോധിച്ച ശേഷം നിരീക്ഷണം നടത്തിയത്. പ്രാഥമിക വിവര റിപ്പോർട്ടിലും എഫ്ഐആറിലും മൊഴി നൽകിയവരുടെ പേരുകൾ മറച്ചിരിക്കണം. ഇവയുടെ പകർപ്പുകള്‍ പുറത്തു പോകില്ല എന്നുറപ്പാക്കണം. എഫ്ഐആറിന്റെ പകർപ്പ് അതിജീവിതമാർക്കു മാത്രമേ നൽകാവൂ. അന്തിമ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ മാത്രമേ കുറ്റാരോപിതർക്ക് ഇതിന്റെ പകർപ്പ് ലഭ്യമാകൂ.
അതേസമയം സിനിമകൾ ചിത്രീകരിക്കുമ്പോൾ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടു. സിനിമയുടെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ലിംഗ അവബോധ പരിശീലനവും നിർബന്ധമാക്കണമെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ പറയുന്നു.