മദ്യപിച്ച് സ്‌കൂളിൽ കിടന്നുറങ്ങി പ്രധാനാധ്യാപകൻ
സ്‌കൂളിന്റെ പാചകപ്പുരയ്ക്ക് സമീപം മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങിയ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു. കർണ്ണാടകയിലെ റായ്ച്ചൂരിലെ പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകനായ നിങ്കപ്പ എന്നയാളെയാണ് സസ്‌പെൻഡ് ചെയ്തത്.
ജൂലൈ 24നാണ് മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട് നിങ്കപ്പ സ്കൂളിന്‍റെ പാചകപ്പുരയ്ക്ക് മുന്‍പില്‍ കിടന്നുറങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
ഇയാൾ സ്‌കൂളിൽ പതിവായി മദ്യലഹരിയിലാണ് എത്തിയിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. സിന്താനൂര്‍ ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ക്ക് ലഭിച്ച അന്വേഷണറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിങ്കപ്പയെ സസ്‌പെന്റ് ചെയ്തത്.
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അധ്യാപകനെതിരെ നടപടിയെടുത്തു.
മദ്യലഹരിയിൽ ഇയാൾ സ്കൂളിലെ വിദ്യാർഥികളോട് മോശമായി പെരുമാറിയിരുന്നു എന്ന തരത്തിലുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
മാത്രമല്ല കൃത്യമായി ജോലി ചെയ്യില്ല എന്ന പരാതിയുമുണ്ട്. അധ്യാപകനെതിരെ ചില വിദ്യാർഥികളുടെ രക്ഷിതാക്കൾ മുൻപും പരാതി നൽകിയിരുന്നു.
രക്ഷിതാക്കളുടെ ഭാഗത്തുനിന്നും നിങ്കപ്പയ്‌ക്കെതിരെ നേരത്തേ പരാതികൾ ഉയര്‍ന്നെങ്കിലും അധികൃതര്‍ നടപടി എടുത്തിരുന്നില്ല എന്നാണ് ആക്ഷേപം.