ആലപ്പുഴ: ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ സ്വന്തം ജീവൻ പോലും പരിഗണിക്കാതെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ഹരിപ്പാട് പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിഷാദാണ് എതിരെ ട്രെയിൻ വന്നുകൊണ്ടിരിക്കുന്ന ട്രാക്കിലൂടെ ഓടിയെത്തി യുവാവിനെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത്.
ആലപ്പുഴയിലെ ഹരിപ്പാട് ബ്രഹ്മാണ്ട വിലാസം സ്കൂളിനും, തൃപ്പക്കുടം റെയിൽവേ ക്രോസിനും ഇടയിൽ കാട് പിടിച്ചു കിടക്കുന്ന സ്ഥലത്തായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വന്ന ജനശതാബ്‍ദി എക്സ്പ്രസ് ആണ് യുവാവ് നിന്നിരുന്ന ട്രാക്കിലൂടെ കടന്നു പോയത്.
ഒരു യുവാവിനെ കാണാനില്ലെന്ന് രാവിലെ സ്റ്റേഷനിൽ നിന്ന് അറിയിച്ചിരുന്നതായി നിഷാദ് പറഞ്ഞു. ഏഴ് മണിക്ക് യുവാവിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ റെയിൽവേ ട്രാക്കിന് അടുത്താണ് കാണിച്ചത്. ഉടൻ തന്നെ അങ്ങോട്ടേക്ക് പുറപ്പെടുകയായിരുന്നു. ഗേറ്റ് കീപ്പറോട് അന്വേഷിച്ചപ്പോൾ ഹരിപ്പാട് നിന്ന് പാസ് ചെയ്യാത്ത ഒരു ട്രെയിൻ വരുന്നുണ്ടെന്നും, ഒരാൾ ട്രാക്കിൽ നിൽക്കുന്നുണ്ടെന്ന് തോന്നുന്നുവെന്നും വിവരം ലഭിച്ചു.
ഉടൻ തന്നെ ട്രെയിൻ പിടിച്ചിടുന്ന കാര്യം അന്വേഷിച്ചെങ്കിലും ഹരിപ്പാട് നിന്ന് വിട്ടെന്നും അടുത്ത് എത്താറായതുകൊണ്ട് ഇനി പിടിച്ചിടാൻ പറ്റില്ലെന്നുമാണ് പറഞ്ഞത്. ഏകദേശം 200 മീറ്റർ അകലെ ഒരാൾ നിൽപ്പുണ്ടെന്നും ഗേറ്റ് കീപ്പർ പറഞ്ഞു. കേട്ടപാടെ ട്രാക്ക് വഴി യുവാവിന് അടുത്തേക്ക് ഓടുകയായിരുന്നുവെന്ന് നിഷാദ് പറഞ്ഞു.
100 മീറ്റർ അടുത്ത് എത്തിയപ്പോഴേക്കും ട്രെയിൻ വരുന്നതും , യുവാവ് ട്രാക്കിൽ തന്നെ നിൽക്കുന്നതും കാണാനായി. പക്ഷെ ട്രെയിൻ വരുന്നതിനു മുന്നെ ഓടി യുവാവിന് അടുത്ത് എത്തുക സാധ്യമായിരുന്നില്ല. ട്രെയിൻ അടുത്ത് വരുന്നത് കണ്ടതോടെ “ഡാ ചാടെല്ലെടാ പ്ലീസ്” എന്ന് അലറി വിളിക്കുകയായിരുന്നു.
ഓടുന്നതിനിടെ ചെരുപ്പ് ഊരി പോയതുകൊണ്ട് ട്രാക്കിലൂടെ ഓടാൻ ബുദ്ധിമുട്ടിയിരുന്നു. ഇതിനിടെ കാല് തെറ്റി താനും ട്രാക്കിൽ വന്നതായി പൊലീസ് ഓഫീസർ പറഞ്ഞു. ഭാഗ്യത്തിന് ട്രെയിൻ വരുന്നതിന് മുമ്പുതന്നെ ഇപ്പുറത്തേക്ക് മാറാൻ കഴിഞ്ഞുവെന്നും നിഷാദ് പറഞ്ഞു. വിളി കേട്ടതോടെ യുവാവും ട്രാക്കിൽ നിന്ന് മാറി. ചില കുടുംബപ്രശ്നങ്ങൾ കൊണ്ടാണ് യുവാവ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് നിഷാദ് പറഞ്ഞു.