കൊച്ചി: വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റാണ് തടഞ്ഞത്.
ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിജിലന്‍സിന് നോട്ടീസയച്ചു. പത്ത് ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കാനാണ് വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് പരാതി. കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി അനീഷ് ബാബുവാണ് പരാതിക്കാരൻ. കേസില്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയാണ്.
കൈക്കൂലി വാങ്ങാൻ ഇടനില നിന്ന രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 11ന് വീണ്ടും പരിഗണിക്കും.
ട്രാൻസ് ദമ്പതികളുടെ മക്കളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛനും അമ്മയും വേണ്ട; രക്ഷിതാവ് മതിയെന്ന് കോടതി
കൊച്ചി: ട്രാൻസ് ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛനും അമ്മയും എന്ന് ചേർക്കുന്നതിന് പകരം പകരം ഇനി രക്ഷിതാവ് എന്ന് ഉപയോഗിച്ചാൽ മതിയെന്ന് ഹൈക്കോടതി.
കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ്. പിതാവ്, മാതാവ് എന്നതിന് പകരം രക്ഷിതാവ് 1, രക്ഷിതാവ് 2 എന്നാക്കി മാറ്റാമെന്നാണ് ഹൈക്കോടതി പറഞ്ഞത്. കോഴിക്കോട് സ്വദേശികളായ ട്രാൻസ്‌ജെൻഡർ ദമ്പതിമാരുടെ ഹർജിയിലാണ് ഈ ഉത്തരവ് വന്നത്.
2023 ഫെബ്രുവരിയിലാണ് സഹദ് – സിയ പവൽ ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചത്. സഹദാണ് കുട്ടിക്ക് ജന്മം നൽകിയത്. എന്നാൽ കോഴിക്കോട് കോർപ്പറേഷനിൽ കുറിച്ച ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ അമ്മയുടെ പേര് സഹദ് എന്നും അച്ഛൻ്റെ പേരിൻ്റെ സ്ഥാനത്ത് ട്രാൻസ് വ്യക്തിയായ സിയയുടെ പേരുമാണ് രേഖപ്പെടുത്തിയത്.
ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നിവയ്ക്കുപകരം രക്ഷിതാവ് എന്നാക്കണമെന്നായിരുന്നു ഇവർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നഗരസഭ ഇത് നിരസിക്കുകയായിരുന്നു. തുടർന്നാണ് ഇരുവരും നിയമ പോരാട്ടത്തിന് ഒരുങ്ങിയത്.
‘പുരുഷൻ ഒരു കുട്ടിയെ പ്രസവിക്കുന്നതിൽ ശാസ്ത്രീയമായി ചില വൈരുദ്ധ്യങ്ങൾ ഉണ്ട്. മൂന്നാമത്തെ അപേക്ഷക (കുട്ടി) ജീവിതകാലത്ത് നേരിടേണ്ടി വരുന്ന കൂടുതൽ അപമാനങ്ങൾ, അതായത് സ്‌കൂൾ പ്രവേശനം, ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട്, ജോലി, അനുബന്ധ കാര്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ രേഖകൾ എന്നിവ ഒഴിവാക്കാൻ അച്ഛന്റെയും അമ്മയുടെയും പേര് ഒഴിവാക്കി ‘രക്ഷിതാവ്’ എന്ന് എഴുതണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്.