പാലക്കാട്: നായയുടെ ആക്രമണം ഭയന്ന് കുളത്തിൽ ചാടിയ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങി മരിച്ചു. പാലക്കാട് ചിറ്റൂരാണ് ദാരുണ സംഭവം നടന്നത്. വണ്ടിത്താവളം വടതോട് സ്വദേശി നബീസയാണ് (55 )മരിച്ചത്.
അപകടത്തിൽപ്പെട്ട ചെറുമകൾ ഷിഫാന ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. മുത്തശ്ശി നബീസയും ചെറുമകളും ആടിനെ മേയ്‌ക്കാൻ എത്തിയതായിരുന്നു. ഈ സമയത്ത് അപ്രതീക്ഷിതമായി പെൺകുട്ടിയുടെ നേർക്ക് സമീപത്ത് നിന്ന തെരുവുനായ പാഞ്ഞടുത്തു.
ഇത് കണ്ട് പേടിച്ച കുട്ടി തൊട്ടടുത്ത കുളത്തിലേക്ക് എടുത്തചാടി. കുട്ടിയെ രക്ഷിക്കാനായി പിന്നാലെ മുത്തശ്ശിയും കുളത്തിലേക്ക് ചാടുകയായിരുന്നു. തുടർന്ന് ബഹളം കേട്ടെത്തിയ പഞ്ചായത്ത് പ്രസിഡന്റാണ് പെൺകുട്ടിയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്.
മുത്തശ്ശിയെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നബീസയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.