തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾ 15 വർഷക്കാലാവധി കഴിയുന്നതുവരെ കാത്തിരിക്കാതെ നേരത്തേ വിൽക്കും. രജിസ്‌ട്രേഷൻ റദ്ദാകുന്നതിനുമുൻപേ വിൽപ്പനനടത്തി പരമാവധി തുക മുതൽക്കൂട്ടുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
രജിസ്‌ട്രേഷൻ റദ്ദായ വാഹനങ്ങൾ പൊളിക്കാൻമാത്രമേസാധിക്കു. അതിനുമുമ്പ് ലേലംചെയ്ത് വിൽക്കുകയാണെങ്കിൽ വ്യക്തികൾക്ക് വാങ്ങി ഉപയോഗിക്കാനാകും.
നിലവിൽ സർക്കാർ വാഹനങ്ങൾക്കുമാത്രമാണ് 15 വർഷക്കാലാവധി നിയമം ബാധകം. സ്വകാര്യവാഹനങ്ങൾക്ക് അടുത്ത അഞ്ചുവർഷത്തേക്കും ഉപയോഗക്ഷമത അനുസരിച്ച് പിന്നീടും രജിസ്‌ട്രേഷൻ പുതുക്കി എടുക്കാനാകും.
പൊളിക്കൽനയമനുസരിച്ച് രജിസ്‌ട്രേഷൻ റദ്ദായ 3591 സർക്കാർ വാഹനങ്ങൾ ലേലംചെയ്യാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പമാണ് പഴയവാഹനങ്ങളുടെ വിൽപ്പനയും നേരത്തേയാക്കി ഉത്തരവിറക്കിയിരിക്കുന്നത്.
കൈവശമുള്ള വാഹനങ്ങൾ 14 വർഷം പിന്നിടുമ്പോൾ ഓഫീസ് മേധാവികൾ ലേലനടപടികൾ തുടങ്ങണം. സർക്കാർ വാഹനങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്താനും നീക്കമുണ്ട്.
മൂന്നുവാഹനങ്ങൾ പൊളിക്കുമ്പോൾ ഒരെണ്ണം വാങ്ങാനാണ് അനുമതിയുള്ളത്. വിലയാണെങ്കിൽ 10 ലക്ഷത്തിൽ താഴെയായിരിക്കണം. കൂടുതൽ വാഹനങ്ങൾ ആവശ്യമെങ്കിൽ ടാക്സികൾ വാടകയ്ക്കെടുക്കാം.
പുതിയ വാഹനങ്ങൾക്ക് 10 ലക്ഷം രൂപയിൽ കൂടുതൽ മുടക്കരുതെന്നും സർക്കാർ നിർദേശമുണ്ട്.









