കട്ടപ്പനയിൽ സ്വർണക്കടയുടമ കടയിലെ ലിഫ്റ്റിൽ കുടുങ്ങി മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ആണ് നഗരത്തിലുള്ള കട്ടപ്പന പവിത്ര ഗോള്‍ഡിൻ്റെ ഉടമകളിൽ ഒരാളായ പുളിക്കല്‍ സണ്ണി ഫ്രാന്‍സിസ് കടയുടെ ലിഫ്റ്റിൽ കുടുങ്ങുങ്ങി മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2 നാണ് സംഭവം. വാർഷിക പരിശോധനയ്ക്കായി ഫയർഫോഴ്‌സ് ടീം ജ്വല്ലറിയിൽ വന്നുപോയ ഉടനെയായിരുന്നു അപകടം. ഇവർ പോയതിനു പിന്നാലെ സണ്ണി ലിഫ്റ്റിൽ കയറി. കയറിയയുടൻ ലിഫ്റ്റ് തകരാറിലായി.
തുടർന്ന് ഇദ്ദേഹം ടെക്‌നീഷ്യനുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടെ, ലിഫ്റ്റ് പെട്ടെന്ന് മുകളിലത്തെ നിലയിലേക്ക് ഉയര്‍ന്നുപൊങ്ങുകയായിരുന്നു. ഉയർന്നു പൊങ്ങിയ ലിഫ്റ്റ് മുകളിലെ നിലയിൽ ശക്തിയായി ഇടിച്ചു നിന്നു. ഇതിനിടെ വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റിന്റെ വാതിൽ തുറക്കാനുള്ള ശ്രമം പാഴായി. തുടർന്ന് വിവരം അറിയിച്ചതിനെ തുടന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി വാതിൽ വെട്ടിപ്പൊളിച്ചാണ് സണ്ണിയെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ലിഫ്റ്റ് വേഗത്തിൽ മേലേക്ക് പൊങ്ങി നിന്നപ്പോൾ ലിഫ്റ്റിനുള്ളിൽ തലയിടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന പൊലീസും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും സ്‌ഥലത്തെത്തി.
നിയന്ത്രണം വിട്ട ബസ് പിന്നോട്ടുരുണ്ട് കടയിലിടിച്ച് കയറി; രണ്ടു പേർക്ക് പരിക്ക്
മുണ്ടക്കയത്തിനടുത്ത് നിയന്ത്രണം വിട്ട ബസ് പിന്നോട്ടുരുണ്ട് സമീപത്തെ കടയിൽ ഇടിച്ച് കയറി. ബസ് യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു. മുണ്ടക്കയത്തിനടുത്ത് പുഞ്ചവയലിലാണ് സംഭവം. കയറ്റം കയറുന്നതിനിടെ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നോട്ട് ഉരുളുകയായിരുന്നു. മുണ്ടക്കയം – പുഞ്ചവയൽ റൂട്ടിൽ സർവീസ് നടത്തുന്ന മുഹമ്മദൻസ് ബസാണ് അപകടത്തിൽ പെട്ടത്.
ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ബന്ധമില്ല; ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും
ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. തസ്ലീമ സുൽത്താനയാണ് കേസിലെ ഒന്നാം പ്രതി. നടൻ ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും നടൻ ശ്രീനാഥ് ഭാസിയാണ് പ്രധാന സാക്ഷിയെന്നും പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു.
49 പേരാണ് കേസിലുള്ള ആകെ സാക്ഷികൾ. അതേസമയം കേസിൽ ശ്രീനാഥ് ഭാസി ഉൾപ്പെടെ 5 സാക്ഷികളുടെ രഹസ്യ മൊഴി കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം രണ്ടിനാണ് മൂന്നു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുൽത്താനയും കൂട്ടാളിയും പിടിയിലാകുന്നത്. ബെംഗളുരുവിൽ നിന്ന് എറണാകുളത്ത് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴ ഓമനപ്പുഴയിലെ ഗാർഡൻ എന്ന റിസോർട്ടിൽ എത്തിച്ചപ്പോൾ ആണ് എക്സൈസ് ഇവരെ പിടികൂടിയത്.
ആവശ്യക്കാർ എന്ന രീതിയിൽ കെണിയൊരുക്കിയാണ് എക്സൈസ് സംഘം പ്രതികളെ ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ എത്തിച്ചത്. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ള ചലച്ചിത്ര നടന്മാർക്ക് ഹൈബ്രിഡ് കഞ്ചാവ് കൈമാറിയതായി പ്രതി തസ്ലിമ സുൽത്താന എക്സൈസിന് മൊഴി നൽകിയിരുന്നു.
കേസിൽ തസ്ലീമ സുൽത്താനയെയാണ് പൊലീസ് ഒന്നാംപ്രതി ആക്കിയിരിക്കുന്നത്. തസ്‌ലീമയുടെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കളും സാക്ഷികളാണ്.