ജർമ്മനി തൊഴിൽ വിസ തട്ടിപ്പ്; 8 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു, പ്രതി കർണാടകയിൽ പിടിയിൽ
കാസർകോട്: ജർമ്മനിയിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ കർണാടകയിൽ നിന്ന് പിടികൂടി. ഭീമനടി കമ്മാടം സ്വദേശി ജിൻസ് തോമസ് (36) ആണ് അറസ്റ്റിലായത്.
8 ലക്ഷം രൂപ തട്ടിപ്പ്
ജർമ്മനിയിലേക്ക് തൊഴിൽ വിസ ലഭ്യമാക്കാമെന്ന് പറഞ്ഞ് പേപ്പർ വർക്കിന്റെ പേരിൽ പരാതിക്കാരനിൽ നിന്ന് ഏകദേശം 8 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം വിസ നൽകാതെ കബളിപ്പിച്ചതായാണ് പരാതി.
നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതിയിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കാതിരുന്നതോടെ കഴിഞ്ഞ വർഷം കേസ് രജിസ്റ്റർ ചെയ്തു.
സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ്
അന്വേഷണത്തിൽ പ്രതി ഒളിവിൽ കഴിയുന്നതായി കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കർണാടകയിലെ ദാബസ്പേട്ട് പ്രദേശത്തുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടി.
ഒളിവിൽ കഴിയുന്നതിനിടെ ഏകദേശം ഒരു വർഷത്തോളം പ്രതി ഒരു ഹോട്ടലിൽ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു എന്നും പൊലീസ് അറിയിച്ചു.
പൊലീസ് സംഘം
ഹോസ്ദുർഗ് ഇൻസ്പെക്ടർ അനൂബ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സി.വി. രാമചന്ദ്രൻ, എ.എസ്.ഐ പി.കെ. ആനന്ദകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ടി. അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അനന്തപുരിയിൽ പൊങ്കാല ആവേശം: മാർച്ച് 3-ന് പൊതുഅവധി! ഒരു ദിവസം കൂടി അവധി വേണമെന്ന് മേയർ;
English Summary:
Hosdurg police in Kasaragod arrested a 36-year-old man from Karnataka for allegedly cheating a complainant of ₹8 lakh by promising a Germany work visa. The accused reportedly collected the money for documentation but failed to deliver the visa and went into hiding. With the help of the cyber cell, police traced him to Dabaspete, where he had been working as a hotel manager for nearly a year.








