പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പൂജയ്‌ക്കെന്ന് പറഞ്ഞ് ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കവർച്ച നടത്തിയ സംഭവത്തിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ. ജ്യോത്സ്യന്റെ സ്വർണമുൾപ്പടെ കവർന്ന കേസിൽ മലപ്പുറം മഞ്ചേരി സ്വദേശിനി മൈമുന (44), കുറ്റിപ്പള്ളം എസ് ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെയാണ് ഇവർ പൂജയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കവർച്ച നടത്തിയത്.
ഇന്നലെ ഉച്ചയോടെയായിരുന്നു പൂജയ്ക്കാണെന്ന് പറഞ്ഞ് ജ്യോത്സനെ കല്ലാ ചള്ളയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ശേഷം ഇയാളുടെ നാലര പവൻ വരുന്ന സ്വർണ്ണ മാല, മൊബൈൽ ഫോൺ, 2000 രൂപ എന്നിവ പ്രതികൾ കവർന്നു.
പ്രതികൾ കൂടുതൽ പണം ആവശ്യപ്പെട്ടെങ്കിലും ജ്യോത്സൻ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിനെ സമീപിക്കുകയും കവർച്ചയ്ക്കിടെ പ്രതികൾ തന്നെ മർദ്ദിച്ചുവെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ ബോധിപ്പിക്കുകയുമായിരുന്നു.