ഡിജിറ്റല്‍ പണമിടപാടുകൾ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ വരെ അടിമുടി മാറുന്നു
പുതിയ സാമ്പത്തിക വർഷം പിറക്കുമ്പോൾ രാജ്യത്തെ നികുതി ഘടനയിലും ബാങ്കിങ് സേവനങ്ങളിലും വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്.
1961-ലെ ആദായ നികുതി നിയമത്തിന് പകരമായി പുതിയ ‘ഇൻകം ടാക്സ് ആക്ട് 2025’ നിലവിൽ വരുന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.
സാമ്പത്തിക വർഷം (FY), അസസ്‌മെന്റ് ഇയർ (AY) തുടങ്ങിയ സങ്കീർണ്ണമായ പദപ്രയോഗങ്ങൾ ഒഴിവാക്കി പകരം ‘ടാക്സ് ഇയർ (TY)’ എന്ന ലളിതമായ രീതിയിലേക്ക് രാജ്യം മാറുകയാണ്.
പുതിയ നികുതി വ്യവസ്ഥ പ്രകാരം 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുമെന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.
പാൻ കാർഡ് (PAN) ഉപയോഗവുമായി ബന്ധപ്പെട്ട നിബന്ധനകളിലും കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇനി മുതൽ പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ ജനനത്തീയതി തെളിയിക്കാൻ ആധാർ കാർഡ് മാത്രം മതിയാകില്ല;
പകരം പാസ്‌പോർട്ടോ എസ്എസ്എൽസി സർട്ടിഫിക്കറ്റോ നിർബന്ധമായും ഹാജരാക്കണം. അതേസമയം, സാധാരണ ഇടപാടുകളിൽ പാൻ കാർഡിന്റെ ആവശ്യകത കുറച്ചിട്ടുണ്ട്.
അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനം വാങ്ങുന്നതിനും പത്ത് ലക്ഷത്തിന് മുകളിലുള്ള ബാങ്ക് നിക്ഷേപങ്ങൾക്കും ഇരുപത് ലക്ഷത്തിന് മുകളിലുള്ള വസ്തു ഇടപാടുകൾക്കും മാത്രമാണ് ഇനി മുതൽ പാൻ നിർബന്ധമാക്കുക.
സ്വർണ്ണപ്പണയ വായ്പകൾക്കും ട്രെയിൻ ടിക്കറ്റ് റദ്ദാക്കൽ നിയമങ്ങൾക്കും പുതിയ കർശന നിർദ്ദേശങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. സ്വർണ്ണപ്പണയത്തിന് ലഭിക്കുന്ന വായ്പാ തുകയിൽ ഇനി മുതൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
വായ്പാ തുക നിശ്ചയിക്കുമ്പോൾ മുതലിനൊപ്പം പലിശയും കൂടി പരിഗണിക്കുന്നതാണ് പുതിയ രീതി. റെയിൽവേയുടെ കാര്യത്തിൽ, ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ലെന്ന നിയമം യാത്രക്കാർക്ക് കനത്ത തിരിച്ചടിയാണ്.
യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ മാത്രമേ മാക്സിമം റീഫണ്ട് ലഭിക്കുകയുള്ളൂ. ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാൻ ‘ടു-ഫാക്ടർ ഓതന്റിക്കേഷൻ’ (Two-Factor Authentication) നിർബന്ധമാക്കിയിട്ടുണ്ട്.
ഒടിപിക്ക് പുറമെ വിരലടയാളമോ പിൻ നമ്പറോ ഉപയോഗിച്ചുള്ള അധിക സുരക്ഷാ സംവിധാനം ഇനി എല്ലാ പണമിടപാടുകൾക്കും ആവശ്യമാണ്.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ചികിത്സയ്ക്കുമായി വിദേശത്തേക്ക് പണമയയ്ക്കുന്നവർക്ക് ടിസിഎസ് (TCS) അഞ്ച് ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമായി കുറച്ചത് വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണകരമാകും.
തപാൽ ഇൻഷുറൻസ് പരിധി അഞ്ച് ലക്ഷമായി ഉയർത്തിയത് ചെറുകിട കച്ചവടക്കാർക്കും പ്രയോജനപ്പെടും.
വിദ്യാഭ്യാസ ആനുകൂല്യങ്ങളിലും ടോൾ പ്ലാസകളിലും മാറ്റങ്ങൾ ദൃശ്യമാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ലഭിക്കുന്ന നികുതിയിളവ് പരിധി പ്രതിമാസം 3,000 രൂപയായും ഹോസ്റ്റൽ അലവൻസ് 9,000 രൂപയായും വർദ്ധിപ്പിച്ചു.
ടോൾ പ്ലാസകൾ പൂർണ്ണമായും സ്മാർട്ട് ആകുകയും സ്മാർട്ട് കാർഡ് അധിഷ്ഠിത പാസുകൾക്ക് വില വർദ്ധിപ്പിക്കുകയും ചെയ്തു.
എംഎസ്എംഇ (MSME) മേഖലയിലുള്ളവർക്ക് ഈടുരഹിത വായ്പയുടെ പരിധി 20 ലക്ഷമായി ഉയർത്തിയത് രാജ്യത്തെ ചെറുകിട വ്യവസായങ്ങൾക്ക് വലിയ ഉണർവ് നൽകും.
വരും വർഷം സാമ്പത്തിക അച്ചടക്കവും ഡിജിറ്റൽ സുരക്ഷയും ലക്ഷ്യമിട്ടുള്ളതാണ് ഈ മാറ്റങ്ങളെല്ലാം.









