കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ തീപിടിത്തത്തിനിടെ മരിച്ചവരുടെ പ്രാഥമിക പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്. മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഗോപാലൻ, സുരേന്ദ്രൻ, ഗംഗാധരൻ എന്നിവരുടെ മരണമാണ് പുക ശ്വസിച്ചല്ലെന്ന് സ്ഥിരീകരിച്ചത്.
ഇവരുടെ ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധനയ്ക്കു അയക്കും. മൂന്നുപേരും വിവിധ രോഗങ്ങൾക്കു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരാണ്. കാൻസർ, ലിവർ സിറോസിസ്, ന്യുമോണിയ എന്നീ രോഗങ്ങൾക്ക് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
വിഷം കഴിച്ചതിനെ തുടർന്നു ചികിത്സയിലായിരുന്ന ഒരാളുടെയും തൂങ്ങിമരിക്കാൻ ശ്രമിച്ചതിനു പിന്നാലെ ആശുപത്രിയിലെത്തിയ ഒരാളുടെയും കൂടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരാനുണ്ട്.
വെന്റിലേറ്റർ നീക്കം ചെയ്തതും പുക ശ്വസിച്ചതുമാണ് മരണകാരണമെന്നു മരിച്ച രോഗികളുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. രണ്ടു മരണങ്ങളിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.