സിഡ്നി: ഫോൺ കോളിൽ ആയിരുന്ന പിതാവ് മകളെ ഡേ കെയറിൽ എത്തിക്കാൻ മറന്നു, കൊടും ചൂടിൽ കാറിൽ ഇരുന്ന് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ സിഡ്നിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ കാറിനുള്ളിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയത്.
രാവിലെ ഡേ കെയറിൽ കൊണ്ടുവിട്ട മകളെ തിരികെ കൂട്ടാനായി എത്തിയപ്പോഴാണ് ഡേ കെയറിൽ വിട്ടിട്ടില്ലെന്ന വിവരം കുട്ടിയുടെ പിതാവ് ഇറ്റിയന്ന ആൻസലറ്റ് തിരിച്ചറിഞ്ഞത്. ഒലീവിയ എന്ന ഒരു വയസുകാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കാറിനുള്ളിലെ ചൈൽഡ് സീറ്റിൽ പിഞ്ചുകുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഒലീവിയയുടെ ഒന്നാം പിറന്നാൾ. 30 ഡിഗ്രി സെൽഷ്യസിൽ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. സംഭവത്തിൽ കുഞ്ഞിന്റെ പിതാവിനെതിരെ പൊലീസ് കേസ് എടുത്തു. രണ്ട് വര്ഷം മുൻപും സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു.