യുഎസ്സിൽ പൊലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
സിയാറ്റിലിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി ജാഹ്‌നവി കണ്ടുല പോലീസ് പട്രോൾ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കുടുംബത്തിന് സിയാറ്റിൽ നഗരസഭ 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു.
2023 ജനുവരിയിൽ നടന്ന ദാരുണമായ ഈ അപകടത്തിൽ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന ജാഹ്‌നവിയാണ് കൊല്ലപ്പെട്ടത്.
റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന പോലീസ് വാഹനം ജാഹ്‌നവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
നീണ്ട നിയമപോരാട്ടങ്ങൾക്കും അന്താരാഷ്ട്ര തലത്തിലുണ്ടായ പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ഇപ്പോൾ വൻതുക നഷ്ടപരിഹാരമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
അപകടസമയത്ത് പോലീസ് ഓഫീസർ കെവിൻ ഡേവ് ഓടിച്ചിരുന്ന വാഹനം നിശ്ചിത വേഗപരിധിയേക്കാൾ മൂന്നിരട്ടി വേഗതയിലായിരുന്നു എന്നാണ് കണ്ടെത്തൽ.
മണിക്കൂറിൽ 25 മൈൽ മാത്രം വേഗത അനുവദനീയമായ മേഖലയിലൂടെ 74 മൈൽ വേഗതയിലാണ് ഇയാൾ വാഹനമോടിച്ചത്.
മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഒരു എമർജൻസി കോളിനോട് പ്രതികരിക്കാൻ പോകുന്നതിനിടെയാണ് ഈ അപകടമുണ്ടായത്.
സൈറണും ലൈറ്റുകളും പ്രവർത്തിച്ചിരുന്നുവെങ്കിലും ജനനിബിഡമായ മേഖലയിൽ ഇത്രയും വേഗതയിൽ വാഹനമോടിച്ചത് വലിയ അശ്രദ്ധയായാണ് വിലയിരുത്തപ്പെട്ടത്.
ജാഹ്‌നവിയുടെ മരണം അങ്ങേയറ്റം വേദനാജനകമാണെന്നും നഷ്ടപരിഹാര തുക കുടുംബത്തിന് ചെറിയൊരു ആശ്വാസമാകുമെന്ന് കരുതുന്നതായും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് വ്യക്തമാക്കി.
ഈ കേസിനെ ലോകശ്രദ്ധയിലേക്ക് എത്തിച്ചത് അപകടത്തിന് പിന്നാലെ പുറത്തുവന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ വിവാദ പരാമർശങ്ങളായിരുന്നു.
പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഡാനിയൽ ഓഡറർ എന്ന ഉദ്യോഗസ്ഥൻ തന്റെ ബോഡി ക്യാമറ ഓണാണെന്നറിയാതെ ജാഹ്‌നവിയുടെ മരണത്തെ പരിഹസിക്കുകയുണ്ടായി.
അവളുടെ ജീവിതത്തിന് “പരിമിതമായ മൂല്യം” മാത്രമേയുള്ളൂവെന്നും നഗരസഭ ഒരു “ചെക്ക് എഴുതി നൽകിയാൽ” പ്രശ്നം തീരുമെന്നും ഇയാൾ ചിരിച്ചുകൊണ്ട് പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഈ വംശീയ അധിക്ഷേപം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഡാനിയൽ ഓഡററെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
അതേസമയം, അപകടത്തിന് കാരണക്കാരനായ ഓഫീസർ കെവിൻ ഡേവിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ പ്രോസിക്യൂഷൻ തയ്യാറായില്ല എന്നത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ ഇയാൾ മനഃപൂർവ്വം ലംഘിച്ചുവെന്ന് തെളിയിക്കാൻ കഴിയില്ലെന്ന വാദമാണ് പ്രോസിക്യൂട്ടർമാർ ഉയർത്തിയത്.
എങ്കിലും അശ്രദ്ധമായി വാഹനമോടിച്ചതിന് ഇയാൾക്ക് 5,000 ഡോളർ പിഴ ശിക്ഷ വിധിക്കുകയും ജോലിയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
നിലവിൽ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയായ 29 ദശലക്ഷം ഡോളറിൽ 20 ദശലക്ഷം ഡോളർ ഇൻഷുറൻസ് കമ്പനികളാണ് നൽകുന്നത്.
കിംഗ് കൗണ്ടി സുപ്പീരിയർ കോടതിയിൽ സമർപ്പിച്ച സെറ്റിൽമെന്റ് രേഖകൾ പ്രകാരം ജാഹ്‌നവിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.









