കൊച്ചി: തീയറ്ററിൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്ന മോഹൻലാൽ ചിത്രം ’തുടരും” വ്യാജപതിപ്പുമായി ബന്ധപ്പെട്ട് മൂന്നുപേരെ പിടികൂടി. ട്രെയിനിൽ വെച്ച് മൊബൈലിൽ സിനിമ കണ്ടയാൾ തൃശൂരിലും ബസിൽ കണ്ടയാൾ മലപ്പുറത്തു നിന്നും ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചയാൾ പത്തനംതിട്ട ഭാഗത്തുനിന്നുമാണ് പിടിയിലായത്.
ട്രെയിനിൽ കണ്ടയാളെ ആർ.പി.എഫും മറ്റു രണ്ടുപേരെ പൊലീസുമാണ് പിടികൂടിയത്. തുടരും സിനിമയുടെ നിർമ്മാതാവ് രഞ്ജിത്ത് തിരുവനന്തപുരം സൈബർ പൊലീസിന് നൽകിയ പരാതിയിലാണ് നടപടി. തിയേറ്ററിൽ നിന്ന് പകർത്തിയ സിനിമയാണ് പ്രചരിപ്പിക്കപ്പെട്ടതെന്ന് രഞ്ജിത്ത് അറിയിച്ചു.
ഇന്റർനെറ്റിൽ പ്രചരിച്ച സിനിമയും നീക്കം ചെയ്തിട്ടുണ്ട്. മൊബൈലിൽ സിനിമ കാണുന്ന ദൃശ്യങ്ങൾ പകർത്തിയവരാണ് തനിക്ക് കൈമാറിയത്. ട്രാഫിക് സിഗ്നലിൽ നിർത്തിയ ടൂറിസ്റ്റ് ബസിൽ സിനിമ പ്രദർശിപ്പിച്ചത് മറ്റൊരു ബസിലുണ്ടായിരുന്ന സ്ത്രീയാണ് പകർത്തി കൈമാറിയത്. വ്യാജപതിപ്പിനെതിരെ വലിയ പിന്തുണയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നതെന്ന് രഞ്ജിത്ത് കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തിൽ പരാതി ലഭിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിരവധി തവണ സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടതാണ്. സിനിമകളുടെ വ്യാജ പതിപ്പിറക്കുന്നത് സാമൂഹിക ദ്രോഹമാണെന്നും മന്ത്രി പ്രതികരിച്ചു.