തൃശ്ശൂർ: കുന്നംകുളത്ത് വ്യാപക കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകർ നൽകിയ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. ഷൂട്ടിംഗിൽ പ്രത്യേക പരിശീലനം നേടിയ സംഗീതിൻ്റെ നേതൃത്വത്തിലുളള സംഘമാണ് ദൗത്യം നിർവഹിച്ചത്. 14 കാട്ടുപന്നികളെയാണ് സംഘം വെടിവെച്ചുകൊന്നത്.
ഇന്നലെ രാത്രിയോടെയാണ് പന്നികളെ പിടികൂടുന്നതിനായുള്ള ദൗത്യം ആരംഭിച്ചത്. കാണിയാമ്പൽ, നെഹ്റു നഗർ, ആർത്താറ്റ്, ചീരംകുളം എന്നിവടങ്ങളിലായി നടത്തിയ തിരച്ചിലിലാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. കാട്ടുപന്നി ശല്യത്തെ തുടർന്ന് നിരവധി തവണ കർഷകർ കുന്നംകുളം നഗരസഭയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പൂജയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; ജ്യോത്സ്യനെ കവർച്ച ചെയ്ത സംഘം പിടിയിൽ
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പൂജയ്‌ക്കെന്ന് പറഞ്ഞ് ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കവർച്ച നടത്തിയ സംഭവത്തിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ. ജ്യോത്സ്യന്റെ സ്വർണമുൾപ്പടെ കവർന്ന കേസിൽ മലപ്പുറം മഞ്ചേരി സ്വദേശിനി മൈമുന (44), കുറ്റിപ്പള്ളം എസ് ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെയാണ് ഇവർ പൂജയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കവർച്ച നടത്തിയത്.
ഇന്നലെ ഉച്ചയോടെയായിരുന്നു പൂജയ്ക്കാണെന്ന് പറഞ്ഞ് ജ്യോത്സനെ കല്ലാ ചള്ളയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ശേഷം ഇയാളുടെ നാലര പവൻ വരുന്ന സ്വർണ്ണ മാല, മൊബൈൽ ഫോൺ, 2000 രൂപ എന്നിവ പ്രതികൾ കവർന്നു.
പ്രതികൾ കൂടുതൽ പണം ആവശ്യപ്പെട്ടെങ്കിലും ജ്യോത്സൻ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിനെ സമീപിക്കുകയും കവർച്ചയ്ക്കിടെ പ്രതികൾ തന്നെ മർദ്ദിച്ചുവെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ ബോധിപ്പിക്കുകയുമായിരുന്നു.