സന്നിധാനം: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്. 195 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. കടകളിലും ലേബർ ക്യാമ്പുകളിലും ഹോട്ടലുകളിലും പരിശോധന തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ കെ വി ബേബി അറിയിച്ചു.( Excise inspections at Sabarimala)
ശബരിമലയിലും പരിസര പ്രദേശങ്ങളും ലഹരി വസ്തുകൾക്ക് നിരോധനമുള്ള സ്ഥലങ്ങളാണ്. എന്നാൽ തൊഴിലാളികൾ ഉൾപ്പെടെ പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയിൽ പെട്ടതോടെയാണ് എക്സൈസ് പരിശോധന കർശനമാക്കിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പമ്പയിൽ 16 പരിശോധനകൾ നടത്തുകയും 83 കേസുകളിലായി 16,600 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
നിലയ്ക്കലിൽ നടത്തിയ 33 പരിശോധനകളിലായി 72 കേസുകൾ രജിസ്റ്റർ ചെയ്യുകയും 14,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. സന്നിധാനത്ത് 40 കേസുകളിലായി 8,000 രൂപയാണ് പിഴ ഈടാക്കിയത്. 26 ഹോട്ടലുകളും 28 ലേബർ ക്യാമ്പുകളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.