കൊച്ചി: ഓൺലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നൽകാത്തതിന് വസ്ത്രവ‍്യാപാരിക്ക് 9,395 രൂപ പിഴ വിധിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. എറണാകുളം ഇടപ്പള്ളി സ്വദേശി കെ.ജി.ലിസ ആലപ്പുഴയിലുള്ള ഇഹ ഡിസൈൻസ് ബ്രൈഡൽ സ്റ്റുഡിയോയിൽ നിന്നും 1,395 രൂപയ്ക്കാണ് ഓൺലൈൻ ഓർഡർ നൽകിയത്.
എന്നാൽ ഓർഡർ നൽകിയ ഉടനെ ചുരിദാറിൻറെ നിറം മാറ്റണമെന്ന് യുവതി ആവശ‍്യപ്പെട്ടു. എന്നാൽ നിറം മാറ്റി നൽകാൻ സാധിക്കില്ലെന്ന് എതിർകക്ഷി അറിയിച്ചു. തുടർന്ന് പരാതിക്കാരി ഓർഡർ റദ്ദാക്കാൻ ശ്രമിച്ചെങ്കിലും ഇതും അനുവദിച്ചില്ല. ചുരിദാർ തപാലിൽ അയച്ചുവെന്നാണ് എതിർകക്ഷി പരാതിക്കാരിയെ അറിയിച്ചത്.
കൂടാതെ തപാലിൽ ലഭിച്ച ചുരിദാർ പരാതിക്കാരിയുടെ അളവിലല്ലെന്ന് മനസിലായതിനെ തുടർന്ന് മടക്കി അയക്കാൻ ശ്രമിച്ചെങ്കിലും അതും സ്വീകരിച്ചില്ല. തുക റീഫണ്ടും ചെയ്തില്ല. ഇതേസമയം തപാൽ രേഖകൾ പരിശോധിച്ചപ്പോൾ തെറ്റാണെന്ന് മനസിലാക്കിയ പരാതിക്കാരി കമ്മിഷനെ അറിയിച്ചു. വിറ്റ ഉത്പന്നം മാറ്റി നൽകുകയോ തിരിച്ചെടുക്കുകയോ ചെയ്യാത്തത് ശരിയായ നടപടിയല്ലെന്ന് ഡി.ബി.ബിനു അധ‍്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഉൽപന്നത്തിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും അടക്കം തുക ഉപഭോക്താവിന് നൽകാൻ ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഉത്തരവിട്ടു. എറണാകുളം ഇടപ്പള്ളി സ്വദേശി ലിസ കെ.ജി. സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
അധ്യാപികയായ പരാതിക്കാരി 1,395 രൂപക്കാണ് ഓൺലൈനിൽ ചുരിദാർ ഓർഡർ ചെയ്തത്. ഓർഡർ നൽകിയതിന് പിന്നാലെ തന്നെ കളർ ചെയ്ഞ്ച് ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന് എതിർകക്ഷി അറിയിച്ചു. ഇതോടെ ഓർഡർ റദ്ദാക്കാൻ പരാതിക്കാരി ശ്രമിച്ചെങ്കിലും അതിനും സമ്മതിച്ചില്ല. നൽകിയ തുക മറ്റ് ഓർഡറുകൾക്ക് ക്രെഡിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അതും നിരസിക്കപ്പെട്ടു. ചുരിദാർ അയച്ചു കഴിഞ്ഞു എന്നാണ് എതിർകക്ഷി അറിയിച്ചത്. എന്നാൽ തപാൽ രേഖകൾ പ്രകാരം അത് തെറ്റായിരുന്നു എന്ന് പരാതിക്കാരി കോടതി മുമ്പാകെ ബോധിപ്പിച്ചു.
തപാലിൽ ലഭിച്ച ഉൽപ്പന്നം പരാതിക്കാരിയുടെ അളവിലല്ലെന്ന് മനസ്സിലായതോടെ അത് തിരികെ അയക്കാൻ വീണ്ടും ശ്രമിച്ചെങ്കിലും സ്വീകരിക്കാതെ എതിർകക്ഷി തിരിച്ചയച്ചു. തുക റീഫണ്ട് ചെയ്യാനും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് 1395 രൂപ തിരിച്ചു നൽകണമെന്നും നഷ്ടപരിഹാരവും കോടതി ചെലവും എതിർകക്ഷിയിൽ നിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
“വിറ്റ ഉൽപ്പന്നം ഒരു കാരണവശാലും മാറ്റി നൽകുകയോ തിരിച്ചെടുക്കുകയോ ചെയ്യില്ല” എന്ന നിലപാട് അധാർമികമായ വ്യാപാര രീതിയാണെന്ന് വ്യക്തമാക്കി, സംസ്ഥാന സർക്കാർ 2007 നവംബർ മാസം പുറപ്പെടുവിച്ച ഉത്തരവ് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് ലംഘിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അധാർമിക വ്യാപാര രീതിയാണ്. ഈ സാഹചര്യത്തിൽ പരാതിക്കാരിയിൽ നിന്ന് ഈടാക്കിയ 1395 രൂപ തിരിച്ചു നൽകാനും നഷ്ടപരിഹാരമായി 3000 രൂപയും കോടതി ചെലവിനത്തിൽ 5000 രൂപയും നൽകാനും എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി. പരാതിക്കാരിക്കുവേണ്ടി അഡ്വ.ജസ്വിൻ പി.വർഗീസ് കോടതിയിൽ ഹാജരായി.
English Summary
Ernakulam District Consumer Disputes Redressal Commission slaps a fine of Rs 9,395 on a garment trader for not returning a churidar bought online.