ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു സൈനികൻ വീരമൃത്യു വരിച്ചു. കരസേനയും ജമ്മുകശ്മീർ പോലീസും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്.
പഹൽഗാം ആക്രമണത്തിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണ് ഉധംപൂരിൽ ഉണ്ടായത്. ആദ്യം ബാരാമുള്ളയിലെ ഉറിയിലൂടെ ഭീകരവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചിരുന്നു. പിന്നാലെ കുൽഗാമിലും നുഴഞ്ഞു കയറ്റ ശ്രമം നടന്നു. ഇതിന് പിന്നാലെയാണ് ഉധംപൂരിലും ഏറ്റുമുട്ടൽ ഉണ്ടായത്.
പ്രത്യേക ഇന്റലിജൻസ് വിവരങ്ങളെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ (ബുധനാഴ്ച) രാവിലെ ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ വെടിവെപ്പ് നടന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മേഖലയിൽ സൈന്യം തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ വൈകീട്ട് ആറ് മണിക്കാണ് യോഗം നടക്കുക.