ചോരചിന്തുന്ന കോഴിപ്പോരും പന്തയക്കളിയും; കൊഴിഞ്ഞാമ്പാറയിൽ എട്ടുപേർ പിടിയിലായ കേസിന്റെ പൂർണ്ണവിവരങ്ങൾ
പാലക്കാട്: പണം പന്തയം വെച്ച് രഹസ്യമായി സംഘടിപ്പിച്ച കോഴിപ്പോരാട്ടത്തിനിടെ എട്ട് പേരെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടി. വടകരപ്പതി അനുപ്പൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
കോഴിപ്പോര് നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. സ്ഥലത്തെത്തിയപ്പോള്‍ കോഴിപ്പോരാട്ടം പുരോഗമിക്കുകയായിരുന്നുവെന്നും ചിലര്‍ പന്തയം വെച്ച് കാഴ്ചക്കാരായി നിന്നിരുന്നതായും പൊലീസ് അറിയിച്ചു.
തമിഴ്നാട് സ്വദേശികളായ ടി. ജ്ഞാനകുമാര്‍, ടി. ഉദയകുമാര്‍, വി. നവീന്‍കുമാര്‍, ആര്‍. നന്ദകുമാര്‍, എം. ഷണ്‍മുഖസുന്ദരം, പി. പ്രദീപ് കുമാര്‍, എസ്. നിധിന്‍കുമാര്‍, എം. രാമസ്വാമി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പരിശോധനയില്‍ പോരിനായി ഉപയോഗിച്ച രണ്ട് കോഴികളെയും പന്തയത്തിനായി ഉപയോഗിച്ച 12,740 രൂപയും പൊലീസ് പിടിച്ചെടുത്തു. പിടിയിലായവരെ തുടര്‍നടപടികള്‍ക്കായി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
നിയമവിരുദ്ധമായ കോഴിപ്പോരാട്ടങ്ങളും പന്തയങ്ങളും പ്രദേശങ്ങളില്‍ ഇപ്പോഴും രഹസ്യമായി നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
English Summary
Eight people were arrested in Palakkad’s Kozhinjampara for allegedly conducting an illegal cockfight with betting. Police seized two roosters and ₹12,740 used for betting during a special raid conducted based on a tip-off.









