കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റ് നടപടികളിൽ വീണ്ടും ഭേദഗതി. മാസങ്ങൾക്കു മുൻപ് നടത്തിയ പരിഷ്കരണത്തിന് പിന്നാലെയാണ് പുതിയ ഭേദഗതി.
റോഡുകളിൽ ഗുണനിലവാരമുള്ള ഡ്രൈവിങ് ഉറപ്പുവരുത്തുന്നതിന് മാസങ്ങൾക്കു മുമ്പാണ് മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിഷ്കരണങ്ങൾ വരുത്തിയത്.
അതിനു പിന്നാലയാണ് ഇപ്പോഴത്തെ മാറ്റം. വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠന-ജോലി ആവശ്യങ്ങൾക്ക് പോകേണ്ട അഞ്ചുപേർക്ക് നൽകിയ ക്വോട്ടയിലും മാറ്റമുണ്ട്.
ഹ്രസ്വാവധിക്ക് നാട്ടിലെത്തുന്നവർക്ക് ടെസ്റ്റിൽ പങ്കെടുക്കണമെങ്കിൽ മുൻകൂട്ടി ഓൺലൈനിൽ ടോക്കൺ എടുക്കണം. നിലവിൽ ആർ.ടി.ഒ തലത്തിലായിരുന്നു ഇവരെ പരിഗണിച്ചിരുന്നത്.
ഇത്തരത്തിൽപെടുന്ന അപേക്ഷകർ ഇല്ലെങ്കിൽ ടെസ്റ്റിൽ പരാജയപ്പെട്ട അഞ്ചുപേരെയും പരിഗണിച്ചിരുന്നു. സീനിയോറിറ്റി കൃത്യമായി പരിഗണിച്ച് മാത്രമേ ഇനി റീ-ടെസ്റ്റിന് അനുമതി നൽകുകയുള്ളൂ. സീനിയോറിറ്റി ക്രമം ഉറപ്പുവരുത്താൻ സോഫ്റ്റ് വെയറിൽ മാറ്റംവരുത്താനാണ് തീരുമാനം.
ആറുമാസത്തെ കാലാവധി അവസാനിച്ച് ലേണേഴ്സ് ടെസ്റ്റിന് വീണ്ടും അപേക്ഷിക്കുന്നവർ കണ്ണ് പരിശോധന സർട്ടിഫിക്കറ്റ് ഇനിമുതൽ ഹാജരാക്കേണ്ടതില്ല. ലേണേഴ്സ് ലൈസൻസ് കാലാവധി കഴിഞ്ഞ് വീണ്ടും അപേക്ഷ സമർപ്പിക്കുന്നത് 30 ദിവസം കഴിഞ്ഞേ സാധ്യമാകുകയുള്ളൂവെന്ന നിലവിലെ സ്ഥിതിയും എടുത്തുകളഞ്ഞിട്ടുണ്ട്.
പുതിയ തീരുമാന പ്രകാരം ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും (എം.വി.ഐ) ഒരു അസിസ്റ്റന്റ് എം.വി.ഐയും മാത്രമേ ഡ്രൈവിങ് ടെസ്റ്റ് നടത്തുകയുള്ളൂ. മറ്റ് എം.വി.ഐകളും എ.എം.വി.ഐകളും ഉണ്ടെങ്കിൽ ഫിറ്റ്നസ് ടെസ്റ്റും പരിശോധനയും നടത്തും.
രണ്ട് എം.വി.ഐമാർ ഉണ്ടായിരുന്ന ആർ.ടി.ഒ, സബ് ആർ.ടി.ഒ ഓഫിസുകളിൽ രണ്ടു ബാച്ചായി ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനാണ് ഇതോടെ വിരാമമായയത്.
ഡ്രൈവിങ് ടെസ്റ്റിനുശേഷം എല്ലാ ദിവസവും വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ്കൂടി ഇവർ നടത്തണം. ഒരു എം.വി.ഐയും ഒരു എ.എം.വി.ഐയും മാത്രമുള്ള ഓഫിസുകളിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലേ ഡ്രൈവിങ് ടെസ്റ്റ് നടത്തൂ. ബുധൻ, പൊതു അവധിയല്ലാത്ത ശനി ദിവസങ്ങളിലാകും ഫിറ്റ്നസ് ടെസ്റ്റ് നടത്തുക.