പത്തനംതിട്ട: ശബരിമലയില്‍ ഭക്തന് പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. ആക്ഷേപം ഗൗരവതരമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയം തിങ്കളാഴ്ച ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.(distribution of moldy unniyappam at Sabarimala; High Court intervened)
അഭിഭാഷകന്‍ ഹാജരാക്കിയ പൂപ്പൽ പിടിച്ച ഉണ്ണിയപ്പത്തിന്റെ ചിത്രം പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. അതേസമയം മഴയും ഈര്‍പ്പവും കാരണമാകാം പൂപ്പല്‍ പിടിച്ചതെന്നാണ് ദേവസ്വം ബോർഡ് നൽകുന്ന വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.
വിഷയത്തിൽ രേഖാമൂലം മറുപടി നല്‍കാമെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനെത്തിയ കൊച്ചി സ്വദേശികള്‍ക്ക് പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം ദേവസ്വം ബോര്‍ഡ് വിതരണം ചെയ്തുവെന്നാണ് പരാതി. വീട്ടിലെത്തി പ്രസാദം തുറന്നുനോക്കിയപ്പോഴാണ് ഉണ്ണിയപ്പം പൂപ്പല്‍ പിടിച്ച നിലയില്‍ കണ്ടത്.