കണ്ണൂര്‍: ഭിന്ന ശേഷിക്കാരന്റെ തട്ടുകട അടിച്ചു തകര്‍ത്തു. കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം. കിണവക്കല്‍ സ്വദേശി അബ്ദുള്‍ റഷീദിന്റെ കട തകര്‍ത്തത്. ഉദ്ഘാടനം നടക്കാനിരുന്ന കടയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. എന്നാൽ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
മുഖംമൂടി ധരിച്ച രണ്ട് പേരാണ് കട തകര്‍ത്തത് എന്നാണ് വിവരം. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം. പോളിയോ ബാധിച്ച് രണ്ട് കാലിനും ചലന ശേഷി കുറവുള്ള റഷീദ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആരംഭിച്ചത്. കണ്ണൂര്‍ – കൂത്തുപറമ്പ് റോഡിലാണ് പാരിസ് കഫെ എന്ന പേരില്‍ റഷീദ് തട്ടുകട തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ ഒരു നോമ്പു തുറയും സംഘടിപ്പിച്ചിരുന്നു.
രണ്ടേ കാല്‍ ലക്ഷം രൂപയുടെ നഷ്ടമാണ് റഷീദിന് ഉണ്ടായത്. ആര്‍ക്കും തന്നോട് വൈരാഗ്യം തോന്നേണ്ട ഒരു കാരണവും ഉണ്ടായിട്ടില്ലെന്ന് റഷീദ് പ്രതികരിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.