പാലക്കാട്: ദേശീയ പാതയിലൂടെ അമിതവേഗതയിൽ ഓടിച്ച വാഹനം കസ്റ്റഡിയിലെടുത്തതോടെ നടുറോഡിൽ പൊലീസുമായി തർക്കിച്ച് യുവതി.
പാലക്കാട് സ്വാതി ജംഗ്ഷനിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ആലുവ സ്വദേശി ആദിൽ ലിയാക്കത്ത് എന്നയാളാണ് ദേശീയപാതയിലൂടെ ഗതാഗതനിയമങ്ങളെ കാറ്റിൽപറത്തി അമിത വേഗതയിൽ ആഡംബര കാർ ഓടിച്ചത്. മൂന്നു യുവതികളും രണ്ട് പുരുഷന്മാരുമായിരുന്നു കാറിലുണ്ടായിരുന്നത്.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. വാളയാർ പൊലീസ് പരിധിയിൽ ആഡംബരക്കാർ അമിതവേഗതയിൽ സഞ്ചരിക്കുന്ന വിവരം പൊലീസിന് ലഭിച്ചതോടെ കാർ തടയാൻ ശ്രമിക്കുകയായിരുന്നു.
വാളയാറിലും കുഴൽമന്ദത്തും പോലീസ് തടയാൻ ശ്രമിച്ചെങ്കിലും വാഹനം നിർത്തിയില്ല. പിന്നീട് ആലത്തൂർ പൊലീസ് സ്വാതി ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞുനിർത്തുകയായിരുന്നു.
വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ സ്റ്റേഷനിലേക്ക് മാറ്റാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചു. ഇതിനിടയിലാണ് കാറിലുണ്ടായിരുന്ന യുവതി പൊലീസുമായി തർക്കിച്ചത്.
മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചതിന് ഡ്രൈവർ ആദിൽ ലിയാക്കത്തിനെതിരെ പോലീസ് കേസെടുത്തു.
ആദിലിനു പുറമേ എറണാകുളം, തൃശൂർ സ്വദേശികളായ മൂന്ന് യുവതികളും കളമശ്ശേരി സ്വദേശിയായ യുവാവുമാണ് കാറിൽ ഉണ്ടായിരുന്നത്