കോട്ടയം: കൗൺസിലിംഗിനായി എത്തിയ 19 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സി.എസ്.ഐ പാലൂർകാവ് പള്ളി വികാരി സന്തോഷ് മാത്യു (53) അറസ്റ്റിലായി. പാമ്പാടി വെള്ളൂർ വാലുമണ്ണിൽ വീട്ടിലാണ് ഇയാൾ താമസം.
ഫെബ്രുവരി 7നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് അമ്മയോടൊപ്പം കൗൺസിലിംഗിനായി പാലൂർകാവ് സി.എസ്.ഐ പള്ളിയിലെത്തിയ യുവതിയോട് തനിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയെ പള്ളിയിൽ പ്രാർത്ഥിക്കാൻ ഇരുത്തിയ ശേഷം പള്ളിയോട് ചേർന്നുള്ള പാഴ്സണേജ് മുറിയിലേക്ക് കൊണ്ടുപോയി. അവിടെ കൗൺസിലിംഗ് എന്ന പേരിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
സംഭവത്തിന് പിന്നാലെ യുവതി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുവന്താനം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.
കേസെടുത്തതിന് പിന്നാലെ പ്രതി തമിഴ്നാട്ടിലേക്ക് കടന്ന് തൃശ്ചി, വെല്ലൂർ, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം മാർച്ച് 15ന് തമിഴ്നാട് വേളാങ്കണ്ണി പള്ളിക്ക് സമീപത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സതീഷ് എം.ആർ, ചെറിയാൻ സാമുവൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ സിയാദ് കെ.എം എന്നിവരും പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുബൈർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനിൽ രവി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
English Summary
A CSI church vicar, Santhosh Mathew (53), has been arrested for allegedly sexually assaulting a 19-year-old woman who had come for counselling with her mother at the CSI Palurkkavu church. The incident reportedly occurred on February 7.









