കൊച്ചി: നായ്ക്കുരുണപ്പൊടി ദേഹത്തെറിഞ്ഞ് നടത്തിയ സഹപാഠികളുടെ ക്രൂര വിനോദത്തിൽ നരകിച്ച് പത്താം ക്ലസുകാരി. ശരീരമാകെ ചൊറിഞ്ഞ് തടിച്ച് പരീക്ഷ പോലും എഴുതാനാവാതെ അവസ്ഥയിലാണ് കുട്ടി. കൊച്ചി കാക്കനാട് തെങ്ങോട് സർക്കാർ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ ക്രൂരതയിൽ ആഴ്ചകളായി ദുരിതം അനുഭവിക്കുന്നത്. ക്രൂരമായ ആക്രമണമുണ്ടായിട്ടും ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
ദുഷ്ടന്മാരോട് പോലും ഈ ക്രൂരത പാടില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞത്. ശരീരത്ത് ചൊറിച്ചിൽ സഹിക്കാൻ പറ്റാതായതോടെയാണ് കാര്യം അന്യോഷിക്കുന്നത്. ക്ലാസ്സിൽ പിൻബഞ്ചിലിരിക്കുന്ന പെൺകുട്ടിയാണ് നായ്ക്കുരണ പൊട്ടിച്ച് ക്ലാസ് മുറിയിൽ വിതറിയത്. അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നതിനിടെ പരീക്ഷ കഴിഞ്ഞ് ബെഞ്ചിൽ വിശ്രമിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തും നായ്ക്കുരുണ പൊടി വീഴുകയായിരുന്നു.
ഇതോടെ ശരീരം ചൊറിഞ്ഞ് താടിക്കാൻ തുടങ്ങി. ചൊറിച്ചിൽ കൂടിയതോടെ പെൺകുട്ടി ശുചിമുറിയിലെത്തി ശരീരമാകെ വെള്ളമൊഴിച്ചു. ഇതോടെ നായ്ക്കുരുണപ്പൊടി ശരീരമാകെ പടരുകയായിരുന്നു. ചൊറിച്ചിൽ സഹിക്കാതെ പെൺകുട്ടി നിരവധി ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
ഇതോടെ പെൺകുട്ടിക്ക് മോഡൽ പരീക്ഷ എഴുതാൻ സാധിച്ചില്ല. അസഹനീയമായ ചൊറിച്ചിൽ കാരണം ശരീരത്തിൽ മുറിവുകൾ ആയതോടെ പെൺകുട്ടി മാനസികമായും തളർന്നു. ജോലിക്ക് പോകാതെ മകൾക്ക് വീശിക്കൊടുത്തും മാനസിക പിന്തുണകൊടുത്തും താൻ കൂട്ടിരിക്കുകയാണെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു.
സംഭവം അറിഞ്ഞിട്ട് സ്കൂൾ അധികൃതർ തുടക്കം മുതൽ വിദ്യാർഥിയോട് മോശമായി പെരുമാറിയെന്ന് അമ്മ ആരോപിച്ചു. കടുത്ത വേദനയിൽ പെൺകുട്ടി കഴിയുമ്പോഴും ക്ലാസിലെത്താൻ സ്കൂളിൽ നിന്ന് നിർബന്ധിച്ചെന്നും ഹാജരില്ലാതെ പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അമ്മ പറഞ്ഞു. വിഷയത്തിൽ വിദ്യഭ്യാസ മന്ത്രി ഇടപെടണമെന്നാണ് അമ്മ പറയുന്നത്.