‘നിന്നെ കുത്തിക്കൊന്ന് ജയിലിൽ പോകും, നിന്നെ ജീവിക്കാൻ അനുവദിക്കില്ല’…… ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെ കേസിൽ നിർണ്ണായക വഴിത്തിരിവ്
ഷാർജ: ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ ശേഖറിന്റെ കേസിൽ നിർണായക തെളിവുകൾ പുറത്തുവന്നതോടെ അന്വേഷണത്തിന് പുതിയ വഴിത്തിരിവ്.
തൃശൂർ സ്വദേശിനിയായ അതുല്യയെ ഏകദേശം ഒരു മാസം മുമ്പാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം കുടുംബത്തിന്റെ ആവശ്യം പ്രകാരം പോസ്റ്റ്‌മോർട്ടം നടത്തി. ഇവർക്കു പത്ത് വയസ്സുള്ള മകളുണ്ട്, ഇപ്പോൾ അവൾ മാതാപിതാക്കൾക്കൊപ്പമാണ്.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ, സതീഷ് തന്നെ അതുല്യയെ മർദ്ദിച്ചതായി സമ്മതിക്കുകയും, എന്നാൽ അത് “സ്നേഹം കൊണ്ടാണ്” ചെയ്തതെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോൾ പുതുതായി പുറത്തുവന്ന ദൃശ്യങ്ങളിൽ, ഭർത്താവ് സതീഷ് ശങ്കർ അതുല്യയെ മർദ്ദിക്കുന്നതും അവൾ ഒരു മേശ ചുറ്റും ഓടുന്നതും വ്യക്തമായി കാണാം. ഈ വീഡിയോ പുറത്തുവന്നതോടെ സതീഷിനെതിരെ സംശയങ്ങൾ കൂടുതൽ ശക്തമായി.
അതുല്യയുടെ 30-ാം ജന്മദിനത്തിന് പിന്നാലെയാണ് അവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ഇത് ആത്മഹത്യയാണെന്നാണ് ഷാർജ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നത്.
അതുല്യയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ ശാരീരികവും മാനസികവുമായ പീഡനാരോപണം ഉന്നയിച്ചിരുന്നു. പുതിയ വിഡിയോ തെളിവുകൾ ഹാജരാക്കിയതോടെ കേസ് കൂടുതൽ ഗൗരവമായി.
എന്നാൽ, വീഡിയോയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്ന് സതീഷിന്റെ അഭിഭാഷകർ വാദിച്ചു. ദൃശ്യങ്ങളിൽ, സതീഷ് അതുല്യയെ ഭീഷണിപ്പെടുത്തുന്നതും കേൾക്കാം.
റിസോർട്ടിൽ ലക്ഷങ്ങളുടെ മോഷണം പ്രതി അറസ്റ്റിൽ
“നിന്നെ കുത്തിക്കൊന്ന് ജയിലിൽ പോകും, നിന്നെ ജീവിക്കാൻ അനുവദിക്കില്ല, വേണമെങ്കിൽ നിന്നെ കൊല്ലാൻ ഒരാളെ ഏർപ്പാടാക്കും. അതിന് എന്റെ ഒരു മാസത്തെ ശമ്പളം പോലും മതിയാകും.” എന്നാണു ഇയാൾ വീഡിയോയിൽ പറയുന്നത്.
കഴിഞ്ഞ മാസം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും, പിന്നീട് മുൻകൂർ ജാമ്യം ലഭിച്ചതോടെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
അതുല്യ തന്റെ സുഹൃത്തിനയച്ച ശബ്ദ സന്ദേശം
മരണത്തിന് മുൻപായി അതുല്യ തന്റെ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്തായിരുന്നു. ”അവൻ എന്നെ കാൽകൊണ്ടു ചവിട്ടി. ജീവിക്കാൻ കഴിയുന്നില്ല.
ഇത്രയും സഹിച്ചിട്ടും അവന്റെ കൂടെയിരിക്കേണ്ട അവസ്ഥയാണ്. ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തത് കൊണ്ടാണ് ഇപ്പോഴും ജീവിക്കുന്നത്.” എന്നാണു സന്ദേശത്തിൽ പറയുന്നത്.
വിവാഹത്തിന് ശേഷം തന്നെ ഭർത്താവ് സതീഷിൽ നിന്നുള്ള പീഡനമാണ് അതുല്യയെ തളർത്തിയതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും വ്യക്തമാക്കുന്നു. 17-ആം വയസിൽ വിവാഹ നിശ്ചയം കഴിഞ്ഞ അതുല്യയുടെ വിവാഹം 18-ാം വയസിലായിരുന്നു.
കല്യാണം കഴിഞ്ഞ നാളുകളിൽ മുതൽ തന്നെ അകൽച്ചകളും പീഡനവും ഉണ്ടായിരുന്നു. ബന്ധം വേർപെടുത്താനും വീട്ടിലേക്ക് വരാനും അതുല്യയെ പ്രേരിപ്പിച്ചിരുന്നുവെങ്കിലും, സതീഷിന്റെ കള്ളവാചകങ്ങൾക്കും മാപ്പു പറയലുകൾക്കും പിന്നാലെ, അവൾ വീണ്ടും അവന്റെ കൂടെ തുടരുകയായിരുന്നു.
അയൽവാസിയായ ബേബി പറഞ്ഞത് അനുസരിച്ച്, അതുല്യ അനുഭവിച്ച പീഡനങ്ങൾ അവരോട് തുറന്ന് പറഞ്ഞിരുന്നു. അതുല്യ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പോടെയാണ് അവളുടെ അച്ഛൻ രാജശേഖരൻ പിള്ള പറയുന്നത്.
സ്ത്രീധന ആവശ്യത്തിനായി സതീഷിന്റെ ഭാഗത്ത് നിന്ന് തുടർച്ചയായ ഉപദ്രവം ഉണ്ടായിരുന്നുവെന്നും, ഇതു കാരണം തന്നെ മകളെ നാട്ടിലേക്ക് കൊണ്ടുവന്നതായും അദ്ദേഹം പറയുന്നു.
എന്നാൽ വീണ്ടും കുടുംബ ജീവിതം നന്നാവുമെന്ന് പ്രതീക്ഷിച്ചായിരുന്നു അതുല്യ വീണ്ടും ഷാർജയിലേക്ക് മടങ്ങിയത്. അവളുടെ മരണത്തിൽ ഭർത്താവിന്റെ പങ്ക് ഉണ്ടെന്ന് സംശയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കൂടുതൽ അന്വേഷണങ്ങളും പൊലീസിന്റെ ഇടപെടലും തുടരുന്നത്.