തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ് സർക്കാരിന് മുന്നിലുള്ളത്. എന്നാൽ പണമില്ലാത്തതിനാൽ ട്രഷറി കടുത്ത പ്രതിസന്ധിയിലാണ്.
ശമ്പളവും പെൻഷനും മാത്രമാണ് ട്രഷറിയിൽ നിന്ന് ഇപ്പോൾ നൽകുന്നത്. മറ്റ് ബില്ലുകളൊന്നും മാറാതെയാണ് ട്രഷറിയിൽ നിന്നുള്ള പണം ചെലവഴിക്കൽ.
മാർച്ച് മാസത്തെ ചെലവുകൾക്ക് മാത്രം 30000 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. കടമെടുപ്പ് പരിധിയിൽ അവശേഷിക്കുന്ന തുകയായ 605 കോടി രൂപ നാളെ വായ്പയായെടുക്കും.
ഇത് നിലവിലെ പ്രതിസന്ധിക്ക് നേരിയ ആശ്വാസമാകുമെങ്കിലും പ്രതിസന്ധിക്ക് പരിഹാരമാകില്ല. പ്രതിസന്ധി മറികടക്കുന്നതിന് യൂണിവേഴ്സിറ്റികൾ, തദ്ദേശസ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലെ നീക്കിയിരുപ്പ്, പങ്കാളിത്ത പെൻഷൻ ഫണ്ടിൽ നിന്നുള്ള അധിക വായ്പ എന്നിവ ട്രഷറിയിലേക്ക് മാറ്റാനാണ് ധനവകുപ്പ് നീക്കം.
ആദ്യത്തെ അഞ്ച് പ്രവൃത്തിദിനങ്ങളിൽ ശമ്പളവും പെൻഷനുംമാത്രം പാസാക്കിയാൽ മതിയെന്നാന്ന് അനൗദ്യോഗിക നിർദേശം. ഈ സമയപരിധി പൂർത്തിയായശേഷം പി.എഫ്, മെഡിക്കൽ, പ്ലാൻ ചെലവുകൾ എന്നിവയുടെ ബില്ലുകൾ കൂടി പരിഗണിക്കേണ്ടിവരും.
മറ്റ് ബില്ലുകൾകൂടി പരിഗണിക്കുമ്പോഴേ സാമ്പത്തികസ്ഥിതിയുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാകുവെന്നാണ് ട്രഷറിയിൽ നിന്നും പുറത്തു വരുന്ന വിവരം. നിലവിൽ 25 ലക്ഷമാണ് ട്രഷറിയിലെ പിൻവലിക്കൽ പരിധി. മതിയായ പണം ലഭിക്കാത്തപക്ഷം തിങ്കൾ മുതൽ ട്രഷറികളിൽ നിയന്ത്രണം ഏർപ്പെടുത്താനും സാധ്യതയുണ്ട്.
ട്രഷറി അക്കൗണ്ടിൽ പണം ഇല്ലാത്ത സാഹചര്യങ്ങളിൽ റിസർവ് ബാങ്കിൽ നിന്നുള്ള താൽക്കാലിക സഹായമായ വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ് എടുക്കാനാകും എന്നതാണ് ഏക ആശ്വാസം. 1670 കോടിയാണ് വെയ്സ് ആൻഡ് മീൻസ് പരിധി. ഇതിനുപുറമേ ഒരുവട്ടംകൂടി 1670 കോടിയെടുക്കാവുന്നതാണ്. പക്ഷേ, രണ്ടാമതെടുത്തത് രണ്ടാഴ്ചക്കുള്ളിൽ തിരിച്ചടയ്ക്കണം എന്നാണ് വ്യവസ്ഥ.
അതിന് സാധിച്ചില്ലെങ്കിൽ ട്രഷറി ഓവർഡ്രാഫ്റ്റിലാകുന്ന സ്ഥിതി വരും. വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്റെ പേരിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 0.5 ശതമാനം വായ്പയെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
അങ്ങനെയെങ്കിൽ 5500 കോടികൂടി വായ്പയെടുക്കാൻ വഴിയൊരുങ്ങുമെന്നാണ് വിവരം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി ധനമന്ത്രി നിർമല സീതാരാമനെ നേരിൽ കാണുന്നുണ്ട്.
വയനാട് പുനരധിവാസത്തിന് അനുവദിച്ച ദീർഘകാല മൂലധന വായ്പയുടെ ചെലവഴിക്കൽ സമയപരിധിയിൽ ഇളവ് തേടിയാണ് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയെ കാണുന്നതെങ്കിലും ഇക്കാര്യങ്ങളും ചർച്ച ചെയ്യും.