അപകടസാധ്യതയുണ്ടെന്നു ജാതകത്തിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ ജോലിയിൽനിന്ന് വിട്ടുനിന്ന ബസ് കണ്ടക്ടറെ പിരിച്ചുവിട്ട നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു.
തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സേലം ഡിവിഷനിൽ കണ്ടക്ടറായിരുന്ന
സേലം ജില്ലയിലെ ആത്തൂർ സ്വദേശി എ. സെന്താമരക്കണ്ണനെതിരെയാണ് വിധി.
ജ്യോതിഷ പ്രവചനം കണക്കിലെടുത്ത് ജോലിക്കു ഹാജരായില്ലെന്ന വാദം തികച്ചും അസ്വീകാര്യമാണെന്ന് ജസ്റ്റിസ് എ.ഡി. മരിയ ക്ലെറ്റെ വ്യക്തമാക്കി.
തന്റെ ജാതക പ്രകാരം 2014 ഫെബ്രുവരി 16 മുതൽ അപകടമുണ്ടാവാൻ സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നെന്നും ഗുരുപ്പെയർച്ചി അഥവാ വ്യാഴമാറ്റത്തിനു ശേഷമേ അതൊഴിവാകൂ എന്നായിരുന്നു ഉപദേശമെന്നും സെന്താമരക്കണ്ണൻ ട്രാൻസ്പോർട്ട് അധികൃതരെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾക്കെതിരെ നടപടി എടുത്തത്.
സംഭവം ഇങ്ങനെ:
2014-ൽ കുറേദിവസം തുടർച്ചയായി ഇദ്ദേഹം ജോലിക്കെത്തിയില്ല. അനധികൃതമായി ജോലിയിൽനിന്ന് വിട്ടുനിന്നതിന് 2015 മാർച്ച് 27-ന് സർവീസിൽനിന്ന് പിരിച്ചുവിട്ടു. ഇതിനെതിരേ ഇയാൾ ലേബർ കോടതിയിൽ പോയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
മഞ്ഞപ്പിത്തം കാരണമാണ് ജോലിക്കു വരാൻ പറ്റാതിരുന്നതെന്ന് സെന്താമരക്കണ്ണൻ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, ജാതകദോഷം ഭയന്ന് വിട്ടുനിന്നതാണെന്ന് കാണിച്ച് നേരത്തേ നൽകിയ സത്യവാങ്മൂലം തെളിവായെടുത്ത കോടതി ഈ വാദം തള്ളുകയായിരുന്നു.
അപകടമൊഴിവാക്കുന്നതിനാണ് ദോഷകാലത്ത് ജോലിയിൽനിന്ന് വിട്ടുനിന്നത്. ഹർജിക്കാരന്റെ വാദം അസ്വീകാര്യമാണെന്ന ലേബർ കോടതി വിധി ഹൈക്കോടതി ശരിവെച്ചു.