നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ കടുത്ത ആരോപണമാണ് ഉയർന്നുവന്നിരിക്കുന്നത്. നടി മരണപ്പെട്ട് രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറമാണ് ഇത്തരത്തൊലൊരു ആരോപണം വന്നിരിക്കുന്നത്.
നടിയുടേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെ തുടർന്നുള്ള കൊലപാതകമാണ് ഇതെന്നായിരുന്നു പരാതിയിൽ പറയുന്നത്. ഖമ്മം എസിപിക്കും ജില്ലാ അധികാരിക്കുമാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്.
ഷംഷാബാദിലെ ഒരു ഗ്രാമത്തിൽ സൗന്ദര്യയ്ക്കും സഹോദരനും ആറ് ഏക്കറോളം ഭൂമി ഉണ്ടായിരുന്നതായും, ഈ ഭൂമി തനിക്ക് വിൽക്കുവാനായി സൗന്ദര്യയ്ക്കും സഹോദരനും മേൽ നടൻ മോഹൻബാബു സമ്മർദ്ദം ചെലുത്തിയിരുന്നതായും ചിട്ടിമല്ലു ആരോപിച്ചു. ഇത് വിസമ്മതിച്ചതാണ് കൊലപാതക കാരണമെന്നും ഇയാൾ പറഞ്ഞു. സൗന്ദര്യയുടെ മരണശേഷം, മോഹൻ ബാബു ആ ഭൂമി കൈവശപ്പെടുത്തിയതായും ഇയാൾ പറയുന്നു.
ഇത്തരത്തിൽ ഭൂമി കൈവശപ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ട് മോഹൻബാബുവിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്നും, ഭൂമി തിരിച്ചുവാങ്ങി പൊതുജന ക്ഷേമ കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്നും ചിട്ടിമല്ലു പറഞ്ഞു .
അതേസമയം, പരാതി നൽകിയത് മൂലം തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല മോഹൻ ബാബുവും ഇളയ മകനും തമ്മിലുള്ള സ്വത്ത് തർക്കവും ഇയാൾ തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷെ ഈ വിഷയത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
2004 ഏപ്രിൽ 17-ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേയാണ് നടി മരണപ്പെടുന്നത്. സൗന്ദര്യ സഞ്ചരിച്ച അഗ്നി ഏവിയേഷന്റെ ചെറുവിമാനം തകർന്നായിരുന്നു മരണം. അപകടത്തിൽ നടിയ്ക്ക് പുറമെ മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ്, നടിയുടെ സഹോദരൻ അമർനാഥ് ഷെട്ടി, പ്രാദേശിക ബിജെപി നേതാവ് രമേഷ്കാദം എന്നിവരും മരിച്ചിരുന്നു.