ബെംഗളൂരു: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ തീയറ്ററുകളിലെത്തുന്നത്. പ്രീബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ വമ്പൻ റെക്കോഡുകളാണ് ചിത്രം നേടുന്നത്. ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂർ തികയും മുന്നേ 83,000ത്തിലധികം ടിക്കറ്റുകൾ വിട്ടുപോയിരുന്നു.
സോഷ്യൽ മീഡിയയിലും എമ്പുരാൻ തരംഗമാണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ടിക്കറ്റ് ലഭിച്ച സന്തോഷം ചിലർ പങ്കുവെക്കുമ്പോൾ മറ്റുചിലരാകട്ടെ ടിക്കറ്റ് ലഭിക്കാത്ത ദുഖവും പങ്കുവെച്ചിട്ടുണ്ട്. റിലീസ് ദിവസം അവധിയല്ലാത്തതിനാൽ തന്നെ സ്കൂളും കോളേജും ഓഫീസും മുടക്കാൻ പറ്റാത്ത കൂട്ടരുമുണ്ട്. എന്നാൽ ഇപ്പോഴിതാ എമ്പുരാൻ റിലീസ് ദിവസം വിദ്യാർത്ഥികൾക്ക് അവധി നൽകിയിരിക്കുകയാണ് ബെംഗളൂരുവിലെ കോളേജ്.
ബെംഗളൂരുവിലുള്ള ഗുഡ് ഷെപ്പേര്‍ഡ് എന്ന ഇൻസ്റ്റിറ്റ്യൂട്ടാണ് അവധി നൽകിയത്. ‘കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്, എമ്പുരാന്‍റെ മാന്ത്രികത കാണാൻ തയാറാകുക’… എന്നാണ് പോസ്റ്റിലെ വാചകം. ‘പൊളിക്കെടാ പിള്ളാരെ’ എന്ന ക്യാപ്ഷനോടെയാണ് അവധി വിവരം അറിയിച്ചിരിക്കുന്നത്.
മലയാളത്തിൽ ഇറങ്ങുന്ന ആദ്യ ഐമാക്സ് ചിത്രം കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമായ എമ്പുരാൻ നിർമിക്കുന്നത്.