ഡൽഹി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇക്കാര്യം അറിയിച്ചത്. (Central government says that Wayanad landslide cannot be declared as a national disaster)
മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിന് നൽകിയ മറുപടിയിലാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെ വി തോമസ് കത്ത് നൽകിയിരുന്നു. ഈ കത്തിനാണ് മറുപടി നൽകിയത്.
ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. എസ് ഡി ആർ എഫ് ചട്ടം പ്രകാരം നോട്ടിഫൈ ചെയ്ത 12 ദുരന്തങ്ങളിൽ ഒന്നാണ് മിന്നൽ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാ സാമ്പത്തിക സഹായവും നൽകേണ്ടതെന്നും കത്തിൽ പറയുന്നു. നിലവിൽ എസ്‌ഡിആർഎഫ്, എൻഡിആർഎഫ് ചട്ടങ്ങളിൽ ഒരു ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡമില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന് എസ്‌ഡിആർഎഫ് പ്രവർത്തനങ്ങൾക്കായി 388 കോടി രൂപ നടപ്പ് സാമ്പത്തിക വർഷത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൽ 291 കോടി കേന്ദ്ര സർക്കാരിൻ്റെ ഫണ്ടിൽ നിന്നുള്ളതാണ്. ഇതിൽ ആദ്യ ഗഡുവായ 145 കോടി രൂപ ഓഗസ്റ്റ് 31 ന് നൽകിയിരുന്നു. 2024 ഏപ്രിൽ ഒന്നിലെ കണക്ക് പ്രകാരം സംസ്ഥാനത്തിൻ്റെ എസ് ഡി ആർ എഫ് ഫണ്ടിൽ 394 കോടി രൂപ ബാലൻസ് ഉണ്ടെന്നും കത്തിൽ പറയുന്നു.
അനധികൃത വഴിയോരക്കടകൾ ഒഴിപ്പിച്ച സംഭവം; മൂന്നാറിൽ വ്യാപാരികൾക്കെതിരെ വധഭീഷണി