ഹൈദരാബാദ്: ബെറ്റിങ് ആപ്പുകളുടെ പ്രചാരണം നടത്തിയെന്ന പരാതിയിൽ നടന്മാരുൾപ്പെടെ സിനിമ മേഖലയിലുൾപ്പെട്ടവർക്കെതിരെ കേസെടുത്ത് പോലീസ്. പ്രശസ്ത നടന്മാരായ റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവർക്കെതിരെയും, നടിമാരായ മഞ്ചു ലക്ഷ്മി, നിധി അഗർവാൾ എന്നിവർക്കെതിരെയും ഹൈദരാബാദ് പോലീസ് കേസ് എടുത്തിട്ടുണ്ട്.
മാത്രമല്ല ഇത്തരം ആപ്പുകളുടെ പ്രചാരണം നടത്തിയ 11 സമൂഹമാധ്യമ ഇൻഫ്ളുവൻസർമാർക്കെതിരെയും ഹൈദരാബാദിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചലച്ചിത്ര മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കെതിരെ മിയപൂർ സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർ രാജ്യത്ത് നിലവിലുള്ള ചൂതാട്ട നിയമത്തിന്റെ ലംഘനമാണ് നടത്തിയിരിക്കുന്നത്.
ബെറ്റിങ് ആപ്പുകൾ വഴി തൊഴിൽ രഹിതരായ യുവാക്കൾക്ക് എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന തെറ്റായ പ്രതീക്ഷ ഇവർ നൽകിയെന്നും എഫ്ഐആറിൽ പറയുന്നു. കേസിൽ ഉൾപ്പെട്ടിലുള്ള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
പി എം പനീന്ദ്ര ശർമ്മ എന്നയാൾ നൽകിയ പരാതിയിലാണ് കേസ്. പരാതിക്കാരനായ പനീന്ദ്ര ശർമ്മ കോളനി യുവാക്കളുമായി സംസാരിച്ചപ്പോൾ അവരിൽ പലരും ബെറ്റിംഗ്, ചൂതാട്ടം, കാസിനോ പോലുള്ള ആപ്പുകളിൽ നിക്ഷേപം നടത്തുന്നതായി മനസ്സിലായി. തുടർന്നാണ് ഇത്തരം ആപ്പുകൾ പ്രചരിപ്പിക്കുന്ന താരങ്ങൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
നിരവധി ആളുകൾക്ക് കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഇത്തരം ആപ്പുകളിൽ നിക്ഷേപിച്ച് നഷ്ട്ടമായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിക്കാനായ ആളും ഒരിക്കൽ ഇത്തരം ആപ്പുകളിൽ പണം നിക്ഷേപിക്കാനൊരുങ്ങിയിരുന്നെങ്കിലും കുടുംബാംഗങ്ങളുടെ നിർദേശപ്രകാരം പിന്മാറുകയായിരുന്നു.
പിന്നീട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചപ്പോഴാണ് നിരവധി സെലിബ്രിറ്റികളും, ഇൻഫ്ലുവൻസർമാരും ബെറ്റിങ് ആപ്പുകളും മറ്റും പ്രോത്സാഹിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
വലിയ തുക കൈപ്പറ്റിയ ശേഷമാണ് ഈ ആപ്പുകൾക്കായി പരസ്യം ചെയ്യുന്നതെന്നും വ്യക്തമായി മനസ്സിലായെന്നും പരാതിയിൽ പറയുന്നു. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾ ചലച്ചിത്ര താരങ്ങളും, ഇൻഫ്ലുവൻസർമാരും ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ബെറ്റിങ് അപ്പുകൾക്കെതിരെയും, അവയുടെ പ്രചാരണം നടത്തുന്നവർക്കെതിരെയും നടപടി കൈക്കൊള്ളണമെന്നും പരാതിയിൽ പറയുന്നുണ്ട്.