തൃശൂർ: കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. തൃശൂർ കൊരട്ടിയിലാണ് അപകടമുണ്ടായത്. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ), ജോയ്ന (11) എന്നിവരാണ് മരിച്ചത്.
പുലർച്ചെ ആറു മണിയോടെയാണ് സംഭവം. കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജയ്മോന്‍റെ ഭാര്യയായ മഞ്ജു (38), മകൻ ജോയൽ (13), ബന്ധുവായ അലൻ( 17 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മരിച്ച ജയ്മോൻ. പാലക്കാട് കരിസ്മാറ്റിക് ധ്യാനം കൂടാൻ പോകുമ്പോഴാണ് ദുരന്തം സംഭവിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മരത്തിൽ ഇടിച്ച കാർ മറിഞ്ഞാണ് അപകടമുണ്ടായത്.
മരിച്ച ജയ്മോൻ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഇദ്ദേഹം ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.