അതിഥി തൊഴിലാളിയുടെ പണം അടങ്ങിയ പഴ്സ് കണ്ടെത്തി നൽകി ബസ് ക്ലീനർ; പിന്തുണയുമായി പോലീസും
ബസിൽ നിന്നും കളഞ്ഞു കിട്ടിയ 15000 രൂപയടങ്ങിയ പഴ്സ് തിരികെ നൽകി സ്വകാര്യ ബസ് ക്ലീനർ. 17 ന് രാത്രിയാണ് ത്രിപുര സ്വദേശി ഹൃദയ് ദാസ് പാലാ യിൽനിന്ന് യാത്രയ്ക്കിടെ 15000/- രൂപയടങ്ങുന്ന തന്‍റെ പേഴ്സ് നഷ്ടപ്പെട്ടതായി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്,
യാത്ര ചെയ്ത ബസ് ഏതാണെന്നു ഹൃദയ ദാസിനു അറിവുണ്ടായിരുന്നില്ല. വിവരമറിഞ്ഞ ഉടന്‍ തന്നെ പരാതി സ്വീകരിച്ച ഉദ്യോഗസ്ഥൻ സിഐയെയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് സംഘത്തെയും പട്രോളിംഗ് പാർട്ടിയെയും അറിയിച്ചു.
അന്വേഷണത്തില്‍ പാലാ റൂട്ടിൽ സർവീസ് നടത്തുന്ന എം ആൻഡ് എം ബസ് ക്ലീൻ ചെയ്യവേ കാണക്കാരി പള്ളിപ്പടി സ്വദേശി വടക്കേമറ്റപ്പള്ളി വീട്ടിൽ ജോസിന്റെ മകൻ എബിന് ഒരു പേഴ്‌സ് വണ്ടിയിൽ കിടന്നു കിട്ടിയതായി വിവരം അറിഞ്ഞു.
ഉടൻ പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് സംഘം സ്ഥലത്ത് എത്തി പേഴ്‌സ് പരിശോധിച്ചതിൽ ഹൃദയ് ദാസിന്‍റെ പേഴ്സ് ആണെന്ന് തിരിച്ചറിയുകയായിരുന്നു. ഏറ്റുമാനൂർ എസ് ഐ അഖിൽദേവ് ഇരുകൂട്ടരേയും സ്റ്റേഷനിൽ വിളിച്ചുവരുത്തി.
തുടർന്ന് എബിൻ പേഴ്സ് ഹൃദയ്ദാസിന് കൈമാറി. ഏറ്റുമാനൂർ വ്യവസായ മേഖലയിൽ കറി പൌഡർ കമ്പനി ജീവനക്കാരനായ എബിൻ അധിക വരുമാനത്തിനായാണ് ബസ് ക്ലീനിങ് ജോലി ചെയ്തു വന്നിരുന്നത്.
സമൂഹത്തിനു മാതൃകയായി പ്രവർത്തിച്ച എബിന്‍റെ പ്രവൃത്തിയെ സി ഐ എ.എസ്. അൻസലും മറ്റു പോലീസ് ഉദ്യോഗസ്ഥരും അനുമോദിച്ചു.