കോവളത്ത് രണ്ട് വീടുകളിൽ ഷെഡിൽ സൂക്ഷിച്ചിരുന്ന കാറും ബൈക്കുകളും തീയിട്ടു നശിപ്പിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ അംബേദ്കർ ഗ്രാമത്തിലാണ് സംഭവം. പനങ്ങോട് കൈപ്പളളിക്കുഴി ശ്രീജാസിൽ റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ ശിവശങ്കരൻ നായരുടെ വീട്ടുവളപ്പിലുളള കാറും മൂന്നുബൈക്കുകളുമാണ് കത്തി നശിച്ചത്. തീപിടിച്ച കാറും ബൈക്കുകളും പൂർണ്ണമായി കത്തിനശിച്ചു. വീടിന്റെ സമീപത്തുളള അടുക്കളയുടെ വർക്ക് ഏരിയയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളിൽ തീപടരാത്തത് വൻദുരന്തം ഒഴിവാക്കി.
കോവളം എസ്.എച്ച്.ഒ. വി.ജയപ്രകാശിന്റെ നേത്യത്വത്തിലുളള പോലീസ് സംഘവും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം ശ്രദ്ധയിൽപെട്ടതെന്ന് വീട്ടൂകാർ പറയുന്നു.
ശിവശങ്കരൻ താമസിക്കുന്ന കുടുംബവീട്ടിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളും വാടകയ്ക്ക് നൽകിയിരിക്കുന്ന തൊട്ടടുത്ത വീടിന്റെ ഷെഡിൽ സൂക്ഷിച്ചിരുന്ന മൂന്നുവർഷം പഴക്കമുളള കാറും വാടകക്കാരുടെ ബൈക്കുമാണ് കത്തി നശിച്ചത്.
തീപടർന്നതോടെ സമീപത്തുളള കിണറിൽ നിന്ന് വെളളം പമ്പുചെയ്യാൻ സ്ഥാപിച്ച മോട്ടോറും വൈദ്യുതി ലൈനും കത്തിപ്പോയി. ശിവശങ്കരൻ നായരുടെ അമ്മയും റിട്ട. അധ്യാപികയുമായ സുമതിക്കുട്ടിയാണ് തീ പടരുന്നത് കണ്ടത്. ഉറങ്ങുന്ന സമയത്ത് സമീപത്തെ ഷെഡിൽ നിന്ന് തീ ആളിപ്പടരുന്നത് കണ്ട് ഇവർ ബഹളം വെക്കുകയും ഉറങ്ങുകയായിരുന്നവർ സംഭവമറിയുകയും ചെയ്തു. പുറത്തിറങ്ങിയെങ്കിലും തീപടർന്നതിനാൽ ആർക്കും ഷെഡിനടുത്തേക്ക് പോകാൻ കഴിഞ്ഞില്ല. ഇതേസമയം വാടകയ്ക്ക് നൽകിയിരിക്കുന്ന വീട്ടുവളപ്പിലും തീപടരുന്നത് കണ്ടു. ചെന്ന് നോക്കിയപ്പോൾ കാറും സമീപത്തെ ഷെഡിലുളള ബൈക്കും കത്തുന്നത് കണ്ടു.
വിഴിഞ്ഞം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. എസ്.ടി.ഒ. കെ.ജി. വേണുഗോപാലിന്റെ നേത്യത്വത്തിലുളള സംഘമെത്തി ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ഏകദേശം പന്ത്രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് അഗ്‌നിരക്ഷാസേനാ അധികൃതർ പറയുന്നു. വീട്ടുടമയുടെ അകന്ന ബന്ധുവാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മനുഷ്യജീവന് ഹാനികരമാകുന്ന വിധത്തിലുളള അപകടമാണ് വരുത്തിയിട്ടുളളത് എന്ന് പരിഗണിച്ച് സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു.
English summary : Bikes and cars were set on fire ; a case was registered under a non – bailable section